സുനന്ദ പുഷ്കറിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വാദവുമായി പ്രോസിക്യൂഷൻ. ഡൽഹി റോസ് അവന്യൂ കോടതിയിലെ വാദത്തിനിടയിലാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് എം.പി ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്കർ വിവാഹത്തിന് ശേഷം ഗാർഹിക പീഡനത്തിന് ഇരയായി. ശശി തരൂരിനെതിരെ ഗാർഹിക പീഡനത്തിന് കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടു. ഗാർഹിക പീഡനം മൂലമാണ് അവർ ആത്മഹത്യ ചെയ്തതെന്നും ചൂണ്ടിക്കാട്ടി.
സുനന്ദയോടുളള മാനസികവും ശാരീരികവുമായ ക്രൂരതയാണ് അവരുടെ ആത്മഹത്യയിലേക്ക് നയിച്ചത്. കൈകളും കാലുകളും ഉൾപ്പടെ ശരീരത്തിൽ മുറിവുകളുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആരോപിച്ചു. സുനന്ദയുടെ മെഡിക്കൽ റിപ്പോർട്ടിൽ മരണ കാരണം വിഷമാണെന്നാണ് വ്യക്്തമാക്കിയിരുന്നത്.എന്നാൽ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ നാല് ദിവസത്തോളം പഴക്കമുളള പരിക്ക് ശരീരത്തിലുണ്ടെന്ന് പരാമർശിച്ചിട്ടുണ്ട്. വാദം കേൾക്കുന്നതിനിടെ സാക്ഷിയായ രേണു ദാസും സുനന്ദയുടെ ബന്ധുവും അവർ ഗാർഹിക പീഡനത്തിന് ഇരയായതായി അവകാശപ്പെട്ടിട്ടുണ്ട്.
2014 ജനുവരിയിലാണ് ഡൽഹിയിലെ ലീല ഹോട്ടലിൽ വച്ച് സുനന്ദ പുഷ്കർ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ ഏകപ്രതി ശശി തരൂർ എം.പിയാണ്. സെക്ഷൻ 498 എ, സെക്ഷൻ 306 എന്നി വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 3000 പേജുളള കുറ്റ പത്രം ഡൽഹി പോലീസ് സമർപ്പിച്ചിട്ടുണ്ട്.
Discussion about this post