ജന്മാഷ്ടമി ദിനത്തില്‍ ഭഗവത്ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലുള്ള കയ്യെഴുത്ത് പ്രതി നഗരസഭയുടെ വായനശാലയ്ക്ക് സമ്മാനിച്ച് കാസര്‍ഗോഡ് സ്വദേശി ഡോക്ടര്‍ ടി പി അഹമ്മദലി. നാല്‍പ്പതു കൊല്ലം മുമ്പ് ഇംഗ്ളണ്ടില്‍ നിന്നാണ് 840 പേജുകളുള്ള ഭഗവത്ഗീതയുടെ കയ്യെഴുത്ത് പ്രതി അഹമ്മദലി സ്വന്തമാക്കിയത്.
പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കൊട്ടാരത്തിലെ പണ്ഡിതനായിരുന്ന ഷെയ്ഖ് അബു അല്‍ ഫൈസിയാണ് ഭഗവത് ഗീതയുടെ പേര്‍ഷ്യന്‍ ഭാഷയിലെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയത്. ചിത്രങ്ങള്‍ ഉള്‍പ്പടെ ഗദ്യരൂപത്തിലാണ് കയ്യെഴുത്ത് പ്രതി.
മംഗളൂരു ദേര്ലകട്ടെയിലെ മാംഗളൂര് സര്‍വകലാശാലയ്ക്ക് സമീപമാണ് എഴുപത്തിയെട്ടുകാരനായ ടി പി അഹമ്മദലിയുടെ താമസം.അഹമ്മദലിയുടെ പിതാവ് പരേതനായ തെക്കിൽ പുതിയ മാളിക മുഹമ്മദ് കുഞ്ഞി സംഭാവന ചെയ്ത സ്ഥലത്താണ് കാസർകോട് മഹാത്മാഗാന്ധി സെന്റിറനറി മെമ്മോറിയൽ മുനിസിപ്പൽ ലൈബ്രറി പ്രവർത്തിക്കുന്നത്. ഇദ്ദേഹം തന്നെയായിരുന്നു സ്ഥാപക ലൈബ്രേറിയനും.
പിതാവിന്റെ പേരിലുള്ള ലൈബ്രറി നവീകരിക്കാൻ ടി.പി.അഹമ്മദലി 30 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തന്നെ പേർഷ്യൻ ഭഗവദ്ഗീത പൊതുജനങ്ങൾക്കു ലഭ്യമാക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ഇതിനായി ശ്രീകൃഷ്ണ ജയന്തിയുടെ തലേന്നു തന്നെ ടി.പി.അഹമ്മദലി കാസർകോട്ടേക്കു വരികയായിരുന്നു.
Discussion about this post