മുൻ ധനകാര്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്‌ലിയ്ക്ക് ഇന്ന് രാജ്യം വിട നൽകും: പൂർണ്ണ ഊദ്യോഗിക ബഹുമതികളോടെ വൈകീട്ട് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് ബി.ജെപി വർക്കിങ്ങ് പ്രസിഡന്റ് ജെ.പി.നദ്ദ അറിയിച്ചു.
വൃക്കരോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ജെയ്റ്റ്‌ലി ഇന്നലെ ഉച്ചയോടെയാണ് അന്തരിച്ചത്. ഇന്ന് രാവിലെ വരെ ഡൽഹിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതുദർശനം ഉണ്ടാകും. ഇന്നലെ
പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രിയും പാർട്ടി പ്രസിഡന്റുമായ അമിത് ഷാ, വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉൾപ്പടെയുളള പ്രമുഖ നേതാക്കൾ അന്ത്യോമപചാരം അർപ്പിച്ചിരുന്നു.
വസതിയിൽ നിന്നും ഭൗതിക ശരീരം ഇന്ന് രാവിലെ 10 ന് ബി.ജെ.പി ആസ്ഥാനത്തേക്ക് കൊണ്ടു പോകും. പാർട്ടി പ്രവർത്തകർക്കും, നേതാക്കൾക്കും, പൊതുജനങ്ങൾക്കും അന്ത്യോമപചാരം അർപ്പിക്കാൻ അവസരം ഉണ്ടാകും.തുടർന്ന് സംസ്‌കാര ചടങ്ങുകൾ നിഗം ബോധ് ഘട്ടിൽ ആരംഭിക്കും.
സംസ്‌കാര ചടങ്ങുകളുടെ സമയം തീരുമാനിച്ചിട്ടില്ലെന്നും നദ്ദ കൂട്ടിച്ചേർത്തു. രാജ്യമെമ്പാടും അനുശോചന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 66 കാരനായ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഓഗസ്റ്റ് ഒൻപതിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്.ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.
Discussion about this post