അസാദ്ധ്യമായത് സാദ്ധ്യമാക്കുമെന്ന വാഗ്ദാനം കൃത്യമായി പാലിച്ച് വ്യക്തമായ ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ പ്രയാണം. മുത്തലാഖ് നിരോധനവും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും പരസ്യമായി പ്രഖ്യാപിച്ച് ജനപിന്തുണ തേടിയ ശേഷമാണ് മോദി സർക്കാർ അധികാരത്തിലേറിയിരിക്കുന്നത്. പ്രസ്തുത വിഷയങ്ങളിലെല്ലാം ആർ എസ് എസ് നിലപാടുകൾ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് നടപ്പിലാക്കുകയായിരുന്നു സർക്കാർ ചെയ്തതെന്ന് കാണാം.
കമ്മ്യൂണിസ്റ്റ് ഭീകരവാദം രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത് തുടച്ചു നീക്കേണ്ടുന്നതിന്റെ ആവശ്യകത പല ഘട്ടങ്ങളിലും ആർ എസ് എസ് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ വിഭവങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസവും അതു വഴി സ്ഥാനമാനങ്ങളും സ്വന്തമാക്കിയ ശേഷം ഒരു വിഭാഗം ദലിതരെയും യുവാക്കളെയും അപകടകരമായ ആശയങ്ങളുടെ ഇരകളാക്കി പൊതുസമൂഹത്തെ വഴി തെറ്റിക്കുന്ന അർബൻ നക്സലുകൾക്കെതിരായ ബിജെപി- ആർ എസ് എസ് നിലപാടുകൾക്ക് ശക്തമായ പിന്തുണയാണ് രാജ്യത്താകമാനം നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടുത്ത നടപടികളെ ആകാംക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്.
‘ആാരാണ് അർബൻ നക്സലുകൾ‘ എന്ന തലക്കെട്ടിൽ ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് കഴിഞ്ഞ വർഷം ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ‘വിശ്വ സംവദ് കേന്ദ്രം‘ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ അർബൻ നക്സലുകളെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരതക്ക് കളമൊരുക്കുന്നവർ എന്നാണ് അർബൻ നക്സലുകളെ ആ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ ചിന്തകർക്കിടയിലും സാമൂഹ്യ നിരീക്ഷകർക്കിടയിലും ചർച്ചാ വിഷയമായ പുസ്തകം ഏറെ ജനപ്രീതിയും നേടിയിരുന്നു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ മഹാവിജയം അർബൻ നക്സലുകൾക്കെതിരായ നിലപാടിന്റെ വിജയമായും പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്.
ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ, ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ദുരിതങ്ങൾ പേറുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഒരു യോഗം അമിത് ഷാ വിളിച്ചു ചേർത്തിരുന്നു. ഈ യോഗം നിർണ്ണായകമായ പലതിന്റെയും സൂചനയാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
യോഗത്തെ ‘ഫലപ്രദം‘ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. സി ആർ പി എഫ്, സി ഐ എസ് എഫ്, ബി എസ് എഫ്, ഐ ടി ബി പി, എസ് എസ് ബി എന്നീ വിഭാഗങ്ങളെ സംയോജിപ്പിച്ച് ഒരു നക്സൽ വിരുദ്ധ ജാഗ്രതാ സേനക്ക് രൂപം നൽകാനുള്ള നയങ്ങളും പരിഗണനയിലുണ്ട്.
മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നക്സൽ ആക്രമണങ്ങളിൽ ഗണ്യമായ കുറവാണ് വന്നിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2009-2013 കാലഘട്ടത്തിൽ 8782 കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ 2014- 2018 കാലഘട്ടത്തിൽ അത് 4969 ആയി കുറഞ്ഞു. 2009-13 കാലഘട്ടത്തിൽ നക്സൽ ആക്രമണങ്ങളിൽ 3326 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു. എന്നാൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1321 മാത്രമാണ്. ഈ കണക്കുകളും സംയുക്ത സേനയെന്ന ആശയവും സൈനിക മേധാവികൾക്ക് പുതിയ പ്രതീക്ഷയാണ് നൽകുന്നത്.
മുത്തലാഖ് നിരോധന നിയമം, യു എ പി എ- എൻ ഐ എ ഭേദഗതി നിയമങ്ങൾ, ആർട്ടിക്കിൾ 370 പിന്വലിക്കൽ എന്നിവ നിസ്സാരമായി നടപ്പിലാക്കാൻ കഴിഞ്ഞ കേന്ദ്രസർക്കാരിന് അർബൻ നക്സലിസവും അതു വഴി കമ്മ്യൂണിസ്റ്റ് ഭീകരവാദവും നിശ്ശേഷം നിർമ്മാർജ്ജനം ചെയ്യാൻ കഴിയുമെന്നും സാമൂഹ്യ- രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post