തിരുവന്തപുരം : കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിൽ കുരുങ്ങി സിപിഐഎം. ഇപിയുടെ വെളിപ്പെടുത്തലിനൊപ്പം മുഖ്യമന്ത്രിയുടെ പരസ്യശാസനയും ചർച്ചയാവുന്നുണ്ട്.
വോട്ട് ചെയ്തശേഷം ഇ.പി.ജയരാജന്റെ പേരെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍തന്നെ അമ്പരപ്പുളവാക്കി.അറ്റകൈ പ്രയോഗമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഈ പരസ്യശാസന. അത് ഉചിതമായെന്നും വിവാദം സംബന്ധിച്ച സത്യസ്ഥിതി ബോധ്യപ്പെടാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം സഹായിച്ചുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
സി.പി.എമ്മിന്റെ സംഘടനാ നടപടികളാണ് പാര്‍ട്ടിക്കുള്ളിലുള്ള ശാസനയും പരസ്യ ശാസനയും. പാര്‍ട്ടി അംഗങ്ങള്‍ തെറ്റ് ചെയ്താല്‍ ബന്ധപ്പെട്ട കമ്മിറ്റിയാണ് നടപടി സ്വീകരിക്കുക. സി.പി. എമ്മില്‍ വിഭാഗീയത കത്തിനിന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്സിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയും അദ്ദേഹത്തിനെതിരേ വി.എസും പരസ്യമായി നടത്തിയ വിമര്‍ശനങ്ങളില്‍ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി കേന്ദ്രകമ്മിറ്റി നടപടി സ്വീകരിച്ച സംഭവവുമാണ് ഈ പ്രതികരണം ഓര്‍മിപ്പിക്കുന്നത്.
പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ കടുത്ത വെട്ടിലാക്കിയന്നാണ് നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്
Discussion about this post