പൊലീസിലെ അഴിമതിക്കാർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാഹനാപകട കേസുകളിൽ പൊലീസ് ഉദ്യോഗസ്ഥർ കമ്മീഷൻ പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർ കർശന നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.’അപകട മരണത്തിലെ കേസിൽ ചില ഉദ്യോഗസ്ഥർ കോമ്പൻസേഷൻ വിഹിതം ആവശ്യപ്പെട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവർ സ്ഥാനത്ത് ഉണ്ടാവില്ല, അത് ഓർമവെച്ചോണം’- മുഖ്യമന്ത്രി പറഞ്ഞു.
കേസുകളിൽപ്പെടുന്ന പ്രമുഖരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ നടത്തേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി കേസ് അന്വേഷണത്തിന്റ വിവരങ്ങൾ ഇനി മുതൽ പുറത്ത് പോകരുതെന്നും ഇത് പ്രതികൾക്ക് സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.
കേരളം അഴിമതി രഹിത സംസ്ഥാനം എന്ന സൽപ്പേരിന്റെ ഒരു പങ്ക് പൊലീസിനും അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഴിമതി പൂർണമായും ഇല്ലാതാക്കാൻ പൊലീസിന് കഴിയണം. ഉദ്യോഗസ്ഥർ തെറി പറയുന്നത് റിക്കോഡ് ചെയ്ത് പുറത്ത് വന്നിട്ടുണ്ട്. ഒറ്റപ്പെട്ടതാവാം പക്ഷെ ഇത് ഒഴിവാക്കാനാവണം. ശരിയായ വഴിയിലൂടെയാണ് പോലീസ് പോകേണ്ടത്. പുറത്തുള്ളവരുടെ പ്രശംസ പിടിച്ചു പറ്റാനാവരുത് അന്വേഷണം. . സഹപ്രവർത്തകരെ തിരുത്തുന്നതിന് പൊലീസ് ഇടപെടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മൂന്നാം മുറ പാടില്ലെന്ന് അറിയാത്തവരല്ല പൊലീസ് ഉദ്യോഗസ്ഥർ. എന്നിട്ടും അതിന് മുതിരുന്നു. പൊലീസ് തല്ലികൊന്നു എന്ന് പൊലീസ് തന്നെ കണ്ടെത്തുന്നു. നടക്കാൻ പാടില്ലാത്തത് ഉണ്ടായിരിക്കുന്നു. ഇതിൽ വിട്ട് വീഴ്ച കാണിക്കാൻ പറ്റില്ല, ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post