വാഷിംഗ്ടൺ: പാകിസ്ഥാൻ സ്വയം നശീകരണത്തിനായി രൂപം കൊണ്ട രാജ്യമാണെന്ന് മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്ഥാൻ. ആണവായുധ ശേഷിയും ഭീകരതയുടെ അതിപ്രസരവുമാണ് പാകിസ്ഥാനെ അപകടകാരിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയെക്കുറിച്ച് പ്രായോഗിക കാഴ്ചപ്പാടുള്ള നേതാക്കളില്ലാത്തതാണ് പാകിസ്ഥാനിലെ ജനങ്ങളുടെ ഏറ്റവും വലിയ ശാപമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിലെ സൈനിക നടപടിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായിരുന്നു ജിം മാറ്റിസ്. കഴിഞ്ഞ വർഷം സേവനത്തിൽ നിന്നും വിരമിച്ച അദ്ദേഹം തന്റെ സേവന കാലയളവിലെ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ രചിച്ച പുസ്തകത്തിലാണ് പാകിസ്ഥാനെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമാണ് പാകിസ്ഥാൻ. അതു കൊണ്ടാണ് ഒസാമ ബിൻ ലാദനെ ജീവനോടെ പിടിക്കാതെ പാകിസ്ഥാനിൽ വെച്ച് തന്നെ വധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പദ്ധതിയിട്ടതെന്നും പുസ്തകത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.
പാകിസ്ഥാൻ വഴിയായിരുന്നു അഫ്ഗാനിസ്ഥാനിലേക്ക് നാറ്റോ സൈന്യത്തെ വിന്യസിക്കാൻ ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ അത് അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞ് പാകിസ്ഥാന് നിർണ്ണായക സ്വാധീനമില്ലാത്ത മേഖലകളിലൂടെ വഴി പുനർനിശ്ചയിക്കുകയായിരുന്നുവെന്നും പുസ്തകത്തിൽ ജിം രേഖപ്പെടുത്തിയിരിക്കുന്നു.
ഭീകരവാദികൾക്കും സൈന്യത്തിനും ഒരേ നഗരത്തിൽ ആസ്ഥാനം ഉള്ള അപൂർവ്വം രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. ഭീകരതയ്ക്ക് എതിരാണെന്ന് പറയുകയും എന്നാൽ ഭീകരർക്ക് വിടുപണി ചെയ്യുകയും ചെയ്യുന്ന പാകിസ്ഥാൻ സ്വന്തം നാശം സ്വയം വരുത്തി വെക്കുമെന്നും മുൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ‘കാൾ സയിൻ കയോസ്: ലേണിംഗ് ടു ലീഡ്’ എന്ന തന്റെ പുസ്തകത്തിൽ പറയുന്നു.
Discussion about this post