പത്തനംതിട്ട: കോന്നി സ്വദേശിനികളായ പെണ്‍കുട്ടികള്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹുത തുടരുന്നു. സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് മുന്നില്‍ ഒരു പാട് ചോദ്യങ്ങള്‍ ബാക്കിയാണ്.
എന്തിനാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടിയത്? ആരെങ്കിലും അതിന് പിന്നിലുണ്ടായിരുന്നോ? പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെങ്കില്‍ അതിന് കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് അന്വേഷണസംഘത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയാത്തത്.
പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും, സോഷ്യല്‍ മീഡിയകളില്‍നിന്ന് സൂചനകളും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ പര്യാപ്തമായില്ല എന്നതാണ് തിരിച്ചടിയായത്.
പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇത് ശരിവെയ്ക്കുന്നു. ലൈംഗികമായി ഉപയോഗിച്ചിട്ടില്ല എന്നും വ്യക്തമായി. എന്നാല്‍, കുട്ടികള്‍ എന്തിന് ആത്മഹത്യ ചെയ്യണം എന്ന് വിശദീകരിക്കാന്‍ പോലിസിന് ആകുന്നുമില്ല.
ആത്മഹത്യ ചെയ്യും എന്ന് മൂന്നു പെണ്‍കുട്ടികളുടെയും മാതാപിതാക്കളും ബന്ധുക്കളും കരുതുന്നില്ല. പഠനത്തില്‍ മിടുക്കികളും ഉല്ലാസവതികളുമായിരുന്ന പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് മുതിരില്ലെന്നാണ് അവര്‍ പറയുന്നത്.
മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഐ.ജി തിടുക്കം കാട്ടിയതായി പെണ്‍കുട്ടികളുടെ വീട്ടുകാരും നാട്ടുകാരും ആരോപിച്ചു. സംഭവത്തിന് പിന്നില്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ന്യായമായി സംശയിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.മക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നോ അല്ലാതെയോ ഉള്ള മാനസിക സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മമാര്‍ പറഞ്ഞു. പെണ്‍കുട്ടികളില്‍ ഏതെങ്കിലും അസ്വാഭാവിക പെരുമാറ്റം അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ സൂചിപ്പിക്കാനില്ല.
ചില ഫേസ്ബുക് സുഹൃത്തുക്കളെ ആദ്യം ചോദ്യംചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ഒളിച്ചോട്ടത്തിന് പിന്നില്‍ ആരോ പ്രവര്‍ത്തിച്ചിരിക്കാമെന്നും അവര്‍ കൈയൊഴിഞ്ഞതോടെ നിരാശരായ പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് മുതിര്ന്നതാകാമെന്നുമാണ് നാട്ടുകാരുടെ സംശയം.
ഐജി മനോജ് എബ്രാഹാമിന്റെ തിടുക്കത്തിലുള്ള പ്രതികരണവും, അതിനെതിരെ ഉയര്‍ന്ന പ്രതിഷേധവും അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരുന്നു, ഉമ ബെഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംഭവത്തിന്റെ ചരുളഴിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
അതേസമയം ചികിസ്തയിലുള്ള ആര്യയുടെ അവസ്ഥയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
Discussion about this post