കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇടതു പക്ഷത്തെ പ്രതിസന്ധിയിലാക്കി 42 പേർ എൻസിപി വിട്ടു. എൻസിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയടക്കമുള്ള പ്രമുഖ നേതാക്കളാണ് പാർട്ടി വിട്ടിരിക്കുന്നത്. പാലായിലെ മാണി സി.കാപ്പന്റെ സ്ഥാനാർഥിത്വത്തിലും എൻസിപിയിലെ ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് നേതാക്കൾ അറിയിച്ചു.
മാണി സി.കാപ്പന് പാലായിൽ വിജയ സാധ്യതയില്ലെന്നും അവഗണന സഹിച്ച് പാർട്ടിയിൽ തുടരാൻ താത്പര്യമില്ലെന്നും ജേക്കബ് പുതുപ്പള്ളി അറിയിച്ചു. രാജിക്കത്ത് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്കു കൈമാറിയതായും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടി വിടുമെന്നും ജേക്കബ് കൂട്ടിച്ചേർത്തു.
എന്നാൽ കുറച്ചു പേർ എൻസിപി വിട്ടതുകൊണ്ട് പാലായിൽ ഒന്നും സംഭവിക്കില്ലെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം.
ജോസ് കെ മാണി- പി ജെ ജോസഫ് പോര് തുടരുന്ന യുഡിഎഫിലും വിഭാഗീയത പുകയുന്ന എൽഡിഎഫിലും പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരു പോലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. എന്നാൽ ബിജെപി ആകട്ടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിൽ പ്രചാരണം മുന്നോട്ട് കൊണ്ടു പോകുകയാണ്.
Discussion about this post