ലണ്ടൻ: വിവാദ വജ്ര വ്യവസായി നീരവ് മോദിയുടെ റിമാൻഡ് കാലാവധി ഒക്ടോബർ 17 വരെ നീട്ടിയതായി ലണ്ടൻ കോടതി അറിയിച്ചു. നീരവിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ ഉടൻ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയാണ് നിലവിൽ നീരവിന്റെ കേസ് പരിഗണിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖ ചമച്ച് ബാങ്കിന് ഭീമമായ നഷ്ടമുണ്ടാക്കുന്ന തരത്തിൽ പണം തട്ടിയതുമായി ബന്ധപ്പെട്ടാതാണ് നീരവ് മോദിക്കെതിരായ ഏറ്റവും പ്രമുഖമായി നിലനിൽക്കുന്ന കുറ്റം. 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യ വിട്ടിരിക്കുന്നത്.
നീരവിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന വിചാരണ നടത്തും. വിചാരണ പൂർത്തിയായാൽ ഉടൻ വിധി പ്രഖ്യാപിക്കുമെന്നും ജഡ്ജി ഡേവിഡ് റോബിൻസൺ അറിയിച്ചു. കേസിന്റെ ഹിയറിംഗിന് എൻഫോഴ്സ്മെന്റ് വകുപ്പിലെയും സിബിഐയിലെയും ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. ഇവരോടാണ് കോടതി തീരുമാനം അറിയിച്ചത്.
മാർച്ച് പത്തൊൻപതാം തീയതി സ്കോട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്ത നീരവ് മോദി നിലവിൽ ലണ്ടനിലെ വാൻഡ്സ്വർത്ത് ജയിലിലാണ് ഉള്ളത്.
Discussion about this post