ഡൽഹി: ലോകരാജ്യങ്ങളും പാകിസ്ഥാനുമടക്കം അംഗീകരിച്ച ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ ആധികാരികതയെ വീണ്ടും ചോദ്യം ചെയ്ത് കോൺഗ്രസ്സ്. പാകിസ്ഥാനിലെ ചില മരങ്ങൾ മാത്രമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും മറ്റ് തെളിവുകളൊന്നും ഇത് വരെ പുറത്ത് വന്നിട്ടില്ലെന്നുമുള്ള മുൻകാല നിലപാട് ആവർത്തിച്ച് ശശി തരൂർ എം പി വീണ്ടും രംഗത്തെത്തി. എന്നാൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പോലും വ്യോമാക്രമണം സ്ഥിരീകരിച്ചതാണല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, തനിക്ക് അതിനെ കുറിച്ച് അറിവില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
വ്യോമാക്രമണത്തിൽ ഭീകരവാദികൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ തെളിവ് എവിടെയെന്നും ആക്രമണത്തിന്റെ ആധികാരികത ഇമ്രാൻ ഖാൻ അംഗീകരിച്ചെന്ന് താൻ ഇപ്പോൾ മാത്രമാണ് അറിയുന്നതെന്നും തരൂർ വ്യക്തമാക്കി.
40 സി ആർ പി എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് കാരണക്കാരായ ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകൾക്ക് കനത്ത നാശം വരുത്തി വെച്ചു കൊണ്ട് ഇന്ത്യ നടത്തിയ ബലാക്കോട്ട് വ്യോമാക്രമണത്തിൽ മുന്നൂറോളം കൊടും ഭീകരർ കൊല്ലപ്പെട്ടിരുന്നു. പാക് ഇന്റലിജൻസ് ഏജൻസികൾക്ക് ആക്രമണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും വലിയ ആക്രമണങ്ങൾ തങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും ഇമ്രാൻ ഖാൻ ഓഗസ്റ്റ് പതിനാലിന് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ചിത്രങ്ങൾ സഹിതം ആക്രമണത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും കോൺഗ്രസ്സ് സൈന്യത്തിന്റെ പ്രസ്താവനകളെ അവിശ്വസിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ സാം പിത്രോദയും നവ്ജ്യോത് സിംഗ് സിദ്ധുവുമടക്കം തരൂരിന്റേതിന് സമാനമായ നിലപാട് സ്വീകരിച്ചിരുന്നു.
അന്താരാഷ്ട്ര തലത്തിൽ പോലും സ്ഥിരീകരിക്കപ്പെട്ട ഇന്ത്യൻ സൈന്യത്തിന്റെ ഉദാത്ത ധീരതയെ ചോദ്യം ചെയ്യുന്ന കോൺഗ്രസ്സ് നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പാകിസ്ഥാൻ പോലും വിശ്വസിച്ച കാര്യത്തിൽ കോൺഗ്രസ്സ് സംശയം പ്രകടിപ്പിക്കുന്നത് ദേശവിരുദ്ധരെ സന്തോഷിപ്പിക്കാനാണെന്നും ബിജെപി ആരോപിക്കുന്നു.
Discussion about this post