തിരുവനന്തപുരത്ത് പൊതുവഴിയിൽ വെച്ച് കൈക്കൂലി വാങ്ങിയ വനിതാ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ പിടിയിൽ. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി നിയമനടപടികള്‍ക്ക് പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്ത് കോര്‍പ്പറേഷൻ ഉത്തരവിറക്കി.
കോര്‍പ്പറേഷൻ ജഗതി സോണൽ ഓഫീസിലെ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറായ എം എ സരിതയാണ് പിടിയിലായത്. വഴുതക്കാട് പുതുതായി തുടങ്ങുന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തിന്‍റെ ലൈസൻസിനായി അപേക്ഷ നല്‍കിയ ഷിബു കൃഷ്ണനിൽ നിന്ന് കൈക്കൂലി വാങ്ങിയതിനു പിന്നാലെയായിരുന്നു ഇവരെ പിടികൂടിയത്.
തന്നെ പിടിച്ചത് വിജിലൻസ് ആണെന്ന് അറിയാതെ നടുറോഡിൽ ബഹളം വെച്ച് രക്ഷപെടാൻ സരിത ശ്രമിച്ചു. അനുമതി നല്‍കണമെങ്കിൽ 5000 രൂപ കൈക്കൂലി വേണമെന്ന് ഷിബുവിനോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടി ഷിബു കൃഷ്ണൻ വിജിലൻസ് ദക്ഷിണ മേഖല സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വിജിലൻസിന്‍റെ നിര്‍ദ്ദേശപ്രകാരം ഷിബുവും ഓപ്പറേഷന്‍റെ ഭാഗമാകുകയായിരുന്നു. പണം നല്‍കാമെന്ന് ഷിബു സരിതയെ വിളിച്ച് അറിയിച്ചു.ജഗതി – പൂജപ്പുര റോഡിൽ കാണാമെന്ന് പറഞ്ഞു.മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിജിലൻസ് സംഘവും ഇവിടെയെത്തി സ്വകാര്യ വാഹനത്തിൽ അൽപം മാറി നിലയുറപ്പിച്ചു. നാലരയോടെ സ്ഥലത്ത് എത്തിയ സരിതയ്ക്ക് വിജിലൻസ് നേരത്തെ കൈമാറിയ നോട്ടുകള്‍ ഷിബു കൈമാറുകയായിരുന്നു. ഇതോടെ വിജിലൻസ് സംഘം ഇവരെ പിടികൂടി.
Discussion about this post