ഡൽഹി: ഇന്ത്യ അതിവേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണെന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്ധന കയറ്റുമതി രാജ്യമായ സൗദി അറേബ്യ. ഇന്ത്യൻ സമ്പദ്ഘടനയുടെ ശക്തി പരിഗണിച്ച് പെട്രോ കെമിക്കൽ, അടിസ്ഥാന സൗകര്യ വികസനം, ഖനനം എന്നീ മേഖലകളിൽ 100 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഇന്ത്യയിലെ സൗദി സ്ഥാനപതി ഡോക്ടർ സൗദ് ബിൻ മുഹമ്മദ് അൽ സാതി ആറിയിച്ചു.
എണ്ണ, പാചക വാതകം, ഖനനം എന്നീ മേഖലകളിൽ സൗദിയുടെ മികച്ച പങ്കാളിയാണ് നിലവിൽ ഇന്ത്യയെന്നും സൗദി അറേബ്യയുടെ ഏറ്റവും വിശ്വസ്തരായ നിക്ഷേപ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി സൗദിയിലെ ഇന്ധന ഭീമനായ ആരാംകോ പങ്കാളിത്ത കരാറിൽ ഒപ്പു വെച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ എണ്ണ ശുദ്ധീകരണ മേഖലയിലും പെട്രോ കെമിക്കൽ മേഖലയിലുമായി 44 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നും ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി സഹകരണത്തിന്റെ മികച്ച ഉദാഹരണമാണെന്നും സൗദി പ്രതിനിധി അഭിപ്രായപ്പെട്ടു.
വ്യത്യസ്ത മേഖലകളിൽ ഇന്ത്യയുമായുള്ള വാണിജ്യ സഹകരണം മെച്ചപ്പെടുത്തുകയെന്നത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായ ‘വിഷൻ 2030‘ന്റെ ഭാഗമാണെന്നും സൗദി സ്ഥാനപതി വ്യക്തമാക്കി. ഇന്ധന സഹകരണത്തിന് പുറമെ സാമ്പത്തിക, വാണിജ്യ, സാംസ്കാരിക മേഖലകളിലും സാങ്കേതിക മേഖലയിലും സഹകരണത്തിന് പദ്ധതിയുണ്ടെന്നും സൗദി പ്രതിനിധി അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് എന്തെങ്കിലും പ്രതിസന്ധി ഉണ്ടാവുകയാണെങ്കിൽ ഇന്ത്യയുടെ നഷ്ടം നികത്താൻ സൗദിക്ക് സാധിക്കുമെന്നും സുഹൃദ് രാഷ്ട്രമെന്ന നിലയിൽ ഇന്ത്യക്ക് ഒപ്പം നിൽക്കുക എന്നത് സൗദിയുടെ കടമയാണെന്നും ഡോക്ടർ സൗദ് ബിൻ മുഹമ്മദ് അൽ സാതി പറഞ്ഞു.
Discussion about this post