തൃശ്ശൂർ: തൃശ്ശൂരിൽ ആറ് മാസത്തിനിടെ വീണ്ടും വൻ കഞ്ചാവ് വേട്ട. മണ്ണുത്തിക്കു സമീപം മണ്ടൻചിറയിൽ നിന്ന് 220 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തൃശ്ശൂർ ദേശികളായ രൂപേഷ്, രാഹുൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തി മധ്യകേരളത്തിൽ വിതരണം ചെയ്യുന്ന സംഘമാണെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടു കാറുകളും നിരവധി മാരകായുധങ്ങളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
ആന്ധ്രയിൽ നിന്നും വൻ തോതിൽ കഞ്ചാവ് കടത്തി മധ്യകേരളത്തിലെ ഇടനിലക്കാരിലേക്ക് വിതരണം ചെയ്യുന്ന സംഘമാണ് ഇവരുടേത്. മണ്ടൻചിറയിൽ വീട് വാടകയ്ക്കെടുത്താണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവരുടെ സംഘത്തലവനായ കടു എന്നറിയപ്പെടുന്ന നൈഫിനെയും പ്രതിചേർത്താണ് കേസ് എടുത്തിരിക്കുന്നത്. സംഘത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.വിഷയത്തിൽ എക്സൈസ് വിപുലമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 316 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
Discussion about this post