തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ‘പൂതന‘ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാനെതിരെ മന്ത്രി നടത്തിയ പരാമർശത്തിലാണ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡി.ജി.പിയും ആലപ്പുഴ കലക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആവശ്യപ്പെട്ടിരിക്കുന്നത്.
ജി സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോൾ നൽകിയ പരാതിയിലാണ് നടപടി. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി ആവശ്യപ്പെട്ടാണ് ഷാനിമോൾ ഉസ്മാൻ പരാതി നൽകിയിരുന്നത്.
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തൈക്കാട്ടുശേരിയിൽ നടത്തിയ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു ജി സുധാകരൻ പ്രസംഗിച്ചത്. ഇതിനെ തുടർന്ന് മന്ത്രിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നൽകുകയായിരുന്നു.
എന്നാൽ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി.സുധാകരൻ രംഗത്തെത്തിയിരുന്നു. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്നും ഷാനിമോളെ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാദ്ധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും മന്ത്രി ആരോപിച്ചിരുന്നു. അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
Discussion about this post