ബംഗലൂരു: ബന്ദിപ്പൂർ വനപാത പകൽ അടച്ചിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കർണ്ണാടക സർക്കാർ. ദേശീയപാത 766ലെ ബന്ദിപ്പൂർ വനപാതയിലെ യാത്രാനിരോധനത്തിന് എതിരെ വലിയ സമരകോലാഹലങ്ങൾ നടക്കുകയും സംഭവത്തിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർ സമരത്തിന് പിന്തുണയുമായി എത്തുകയും ചെയ്ത സാഹചര്യത്തിലാണ് കർണ്ണാടക സർക്കാറിന്റെ വിശദീകരണം വന്നിരിക്കുന്നത്.
നിലവിൽ ബന്ദിപ്പൂർ വനപാതയിലൂടെ രാത്രി ഒമ്പത് മുതൽ രാവിലെ ആറു വരെയാണ് യാത്രാനിരോധനം. നിരോധനം പകൽ സമയത്തേക്ക് കൂടി നീട്ടാൻ പോകുന്നുവെന്ന പ്രചാരണങ്ങളെ തുടർന്നാണ് നിലവിൽ പ്രദേശത്ത് സമരങ്ങൾ നടക്കുന്നത്. ഇപ്പോള്‍ നടക്കുന്നതു പോലെ 766 ദേശീയപാതയിലൂടെ സാധാരണ ഗതിയില്‍ തന്നെ ഗതാഗതം തുടരുമെന്ന് കർണ്ണാടക വനം വകുപ്പ് അറിയിച്ചു.
എന്നാൽ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. വിഷയത്തിൽ കോടതി വിധിക്ക് എതിരായി ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗങ്ങള്‍ക്ക് ഭീക്ഷണിയാകുന്ന തരത്തില്‍ പാത 24 മണിക്കൂര്‍ തുറന്നിടാന്‍ സാധിക്കില്ലെന്നും കർണ്ണാടക സർക്കാർ അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തിനെ കര്‍ണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.
Discussion about this post