തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് കേരളം വിധിയെഴുതുന്നത്.
2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി 25,231 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കേന്ദ്രസേനയുടെ സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. ഇക്കുറി പോളിംഗ് ശതമാനം 80 ആക്കി ഉയർത്താനാണ് മുന്നണികളുടെ ശ്രമം.
കേരളത്തിന് പുറമേ 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങൾ ഇന്ന് ജനവിധി തേടും. കർണാടകയിലെ 14 സീറ്റിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് പുറമേ രാജസ്ഥാനിലെ 13 സീറ്റുകളിലും ഇന്ന് തിരഞ്ഞെടുപ്പാണ്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മദ്ധ്യപ്രദേശിൽ ഏഴിടത്തും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. ബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മൂന്ന് മണ്ഡലങ്ങളിൽ ഇന്ന് തിരഞ്ഞെടുപ്പാണ്. രണ്ടാം ഘട്ടത്തിൽ ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളും ജനവിധി തേടും.
ഏപ്രിൽ 19 നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം. തമിഴ്‌നാട്ടിലെ മുഴുവൻ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്.
Discussion about this post