ഡൽഹി: വി ഐ പി സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗാന്ധി കുടുംബാംഗങ്ങളുടെ വിദേശ യാത്രകളിലും ഇനി എസ് പി ജി സാന്നിദ്ധ്യമുണ്ടാകും.
നേരത്തെ ഗാന്ധി കുടുംബാംഗങ്ങളുടെ വിദേശ യാത്രകളുടെ ആദ്യ ഘട്ടങ്ങളിൽ മാത്രമേ എസ് പി ജി അനുഗമിക്കുമായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ മുഴുനീള സംരക്ഷണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിൽ ഇവരുടെ വിദേശയാത്രകളുടെ പൂർണ്ണ വിവരങ്ങൾ എസ് പി ജിക്ക് കൈമാറേണ്ടി വരും. ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമാണെന്നാണ് കോൺഗ്രസ്സ് ആരോപിക്കുന്നത്.
ക്യാബിനറ്റ് സെക്രട്ടറിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുൻകാല വിദേശയാത്രകളുടെ വിവരങ്ങൾ കൂടി ആവശ്യമുണ്ടെങ്കിൽ ഇവർ സുരക്ഷാ വിഭാഗത്തിന് കൈമാറേണ്ടി വരും.
രാജ്യത്തെ ഏറ്റവും സുരക്ഷ ആവശ്യമുള്ള വ്യക്തികൾക്കാണ് നിലവിൽ എസ് പി ജി സംരക്ഷണം ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്സ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, മകൻ രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവർക്കാണ് എസ് പി ജി സുരക്ഷയുള്ളത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ എസ് പി ജി സുരക്ഷ അടുത്തയിടെ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു.
Discussion about this post