മുംബൈ: ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ രണ്ടാം ഇന്നിംഗ്‌സ് ആണ് തന്റേതെന്ന് ബിജെപി സ്ഥാനാർത്ഥിയും മുംബൈ ഭീകരാക്രമണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ഉജ്ജ്വൽ നികം. മുംബൈ നോർത്ത് സെൻട്രലിൽ സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ സേവിക്കുന്നതിന് വേണ്ടിയുള്ള ഒരു അവസരം ആയിട്ടാണ് ഇതിനെ കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോരാട്ടത്തിനല്ല, മറിച്ച് രാജ്യത്തെ സേവിക്കുന്നതിനുള്ള അവസരം എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തെ കാണുന്നത്. ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് വലിയ സന്തോഷമാണ് ഉളവാക്കുന്നത്. കുറ്റവാളികൾക്കെതിരെയായിരുന്നു നാളിതുവരെയായി തന്റെ പോരാട്ടം. ഇപ്പോൾ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ തനിക്കൊരു രണ്ടാം ഇന്നിംഗ്‌സിന് ദൈവം അവസരം നൽകിയിരിക്കുകയാണ്.
ബിജെപി നൽകിയ അവസരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്ക്കും മഹാരാഷ്ട്ര ബിജെപി അദ്ധ്യക്ഷൻ ആശിഷ് ശേഖർ എന്നിവർക്ക് നന്ദി പറയുന്നു. രാഷ്രീയം തനിക്കുവേണ്ടിയുള്ളതല്ലെന്ന് അറിയാം. എന്നാൽ ഭരണഘടനയും, രാജ്യവും, സുരക്ഷയുമെല്ലാം തനിക്ക് പ്രധാനമാണ്. തനിക്ക് ലഭിച്ച ഈ സ്ഥാനാർത്ഥിത്വം വലിയൊരു നിയോഗമായി കണക്കാക്കുന്നു. മുംബൈയിലെ പ്രധാനപ്പെട്ടൊരു മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകീട്ടോടെയായിരുന്നു നികത്തിനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്ത് എത്തിയിരുന്നു.
Discussion about this post