സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാവാതെ പോയത് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിക്കാൻ കമ്യൂണിസ്റ്റുകൾക്കായി. എന്നാൽ ചൈനയിലും വിയറ്റ്നാമിലും ഉത്തര കൊറിയയിലും ചെയ്തതുപോലെ ഇന്ത്യൻ വിമോചനസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കഴിയാതിരുന്നത് സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്നും യെച്ചൂരി പാർട്ടി മുഖവാരികയായ ‘പീപ്പിൾസ് ഡെമോക്രസി’യിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
1920 ഒക്ടോബർ 17-ന് താഷ്കെന്റിൽ വെച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന്റെ ശതാബ്ദി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം കമ്യൂണിസ്റ്റ് പുനരേകീകരണത്തിനു വാദിക്കുന്ന സി.പി.ഐ.യ്ക്കുള്ള മറുപടി കൂടിയാണ് യെച്ചൂരിയുടെ ലേഖനം.
വിപ്ലവപാതയെച്ചൊല്ലിയുള്ള തർക്കങ്ങളിലുടക്കി ദശാബ്ദങ്ങളായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഘടിച്ചു നിൽക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.വലതുപക്ഷ ശക്തികളുടെ മുഖ്യശത്രുവാണ് സി.പി.എം. രാഷ്ടീയമായും കായികമായും ആക്രമണം നേരിടുന്നു. ബംഗാളിലും ത്രിപുരയിലും അതു സംഭവിച്ചു. കേരളത്തിലെ ഇടതുസർക്കാരിനെ അസ്ഥിരപ്പെടുത്താനും വലതുശക്തികൾ ശ്രമിച്ചുവരികയാണെന്നും സീതാറാം യെച്ചൂരി വിമർശിച്ചു
Discussion about this post