അയോധ്യയിലും സമീപപ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ.അയോധ്യകേസുമായി ബന്ധപ്പെട്ട വിധി നവംബർ പകുതിയോടെ വരാനിരിക്കെയാണ് ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അയോധ്യക്കേസിൽ വാദം ഒക്ടോബർ 18ന് അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ 18നുള്ളിൽ വാദം അവസാനിപ്പിക്കണമെന്ന് എല്ലാ കക്ഷികൾക്കും അന്ത്യശാസനം നല്കി. ഒക്ടോബർ 18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് തലവനായ അഞ്ചംഗ ബെഞ്ച് അറിയിച്ചു. മാസങ്ങൾ നീണ്ട വാദത്തിനൊടുവിൽ അയോധ്യ കേസിൽ നവംബർ 17ന് വിധിയുണ്ടാകുമെന്നാണ് സൂചന.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന തീയതിയായ നവംബർ 17ന് വിധി പുറപ്പെടുവിക്കാനാണ് സുപ്രീം കോടതി നീക്കം.70 വർഷം നീണ്ട കേസിനാണ് വിധിയോടെ അന്ത്യമാകുക. വാദം അവസാനിച്ച് കൃത്യം ഒരുമാസത്തിന് ശേഷമായിരിക്കും വിധി. ഓഗസ്റ്റ് ആറുമുതലാണ് സുപ്രീം കോടതി തുടർച്ചയായി അയോധ്യകേസിൽ വാദം കേൾക്കുകയാണ്. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് തുടർച്ചയായി അഞ്ചംഗ ബെഞ്ച് വാദം കേൾക്കുന്നത്.
Discussion about this post