ഡൽഹി: പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ സുപ്രിം കോടതി അനുമതി നൽകിയതിന് പിറകെ കർണാടകയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിൻറെ ജുഡിഷ്യൽ കസ്റ്റഡി ഒക്ടോബർ 25 വരെ നീട്ടി ഡൽഹി കോടതി. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിൻറെ അപേക്ഷ പരിഗണിച്ചാണ് സ്‌പെഷ്യൽ ജഡ്ജ് അജയ് കുമാർ ജുഡിഷ്യൽ കസ്റ്റഡി നീട്ടിയത്. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിൻറെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരായ അമിത് മഹാജൻ, നിതേഷ് റാണ, എൻ കെ മേത്ത എന്നിവർ ജുഡിഷ്യൽ കസ്റ്റഡി നീട്ടണമെന്നും ശിവകുമാറിനെ സ്വതന്ത്രനാക്കരുതെന്നും വാദിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ആണ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ശിവകുമാർ പ്രമുഖ വ്യക്തിയാണെന്നും അദ്ദേഹത്തെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ശിവകുമാറിന് ജാമ്യം നൽകാൻ കോടതി സെപ്തംബർ 25ന് വിസമ്മതിച്ചിരുന്നു.
നികുതി വെട്ടിപ്പ്, കോടിക്കണക്കിന് രൂപയുടെ ‘ഹവാല’ ഇടപാടുകൾ എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞവർഷം ബംഗളൂരു പ്രത്യേക കോടതിയിൽ ആദായനികുതി വകുപ്പ് സമർപ്പിച്ച കുറ്റപത്രം (പ്രോസിക്യൂഷൻ പരാതി) അടിസ്ഥാനമാക്കിയാണ് കേസ്.കഴിഞ്ഞവർഷം സെപ്തംബറിൽ ആയിരുന്നു ശിവകുമാർ, ന്യൂഡൽഹിയിലെ കർണാടക ഭവനിലെ ജോലിക്കാരൻ ആയിരുന്ന ഹനുമന്തയ്യ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post