അയോധ്യ കേസിലെ വാദം വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കുമെന്ന്
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അവസാന ഘട്ടത്തിൽ വന്ന അപേക്ഷ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു.
മതി, വൈകീട്ട് അഞ്ച് മണിയോടെ ഈ വിഷയത്തിൽ വാദം അവസാനിക്കും അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണ ഘടന ബെഞ്ചിന്റെ തലവനായ ചീഫ് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. ഭരണഘടന ബഞ്ച് തുടർച്ചയായ 39ാം ദിവസമാണ് വാദം കേട്ടു. ഇന്ന് 40ാമത്തെ ദിവസമാണ്. കോടതി ഭരണഘടന ബഞ്ച് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ വാദമാണിത്. 1972 ലെ കേശവാനന്ദ ഭാരതി കേസാണ് ഏറ്റവും ദൈർഘ്യമേറിയത്. ആ കേസ് 68 ദിവസമാണ് വാദം കേട്ടത്.
അയോധ്യയിലെ തർക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേൾക്കുന്നത്.ഇന്ന് കേസ് വിധി പറയാൻ മാറ്റിവെക്കും. നവംബർ 17-നാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവർത്തിദിനമായ നവംബർ 15നാകും കേസിലെ വിധി പ്രസ്താവം എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് വിധി പറഞ്ഞില്ലെങ്കിൽ വീണ്ടും, കേസ് ഒരിക്കൽക്കൂടി പുതിയ ബഞ്ചിന് വിട്ട് പുതുതായി വാദം കേൾക്കേണ്ടി വരും. അതായത്, ഈ പ്രക്രിയ മുഴുവൻ ആവർത്തിക്കേണ്ടി വരും.
ആയിരക്കണക്കിന് രേഖകൾ ഉള്ള കേസിൽ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങൾ.
Discussion about this post