ജമ്മു കശ്മീരിൽ കൊല്ലപ്പെടുന്നത് സാധാരണക്കാരുടെ മക്കളാണെന്ന് ജമ്മു കശ്മീർ ഗവർണ്ണർ സത്യപാൽ മാലിക്ക്. മുഖ്യധാരാ പാർട്ടികളുടെ നേതാക്കൾ, ഹുറിയത്, മത നേതാക്കൾ തുടങ്ങിയവർക്കൊന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കളുടെ സ്വപ്നങ്ങളും ജീവിതവും തകർത്തതു സ്വാധീനവും ശക്തിയുമുള്ള ഒരു വിഭാഗം ആൾക്കാരാണ്. സത്യം മനസ്സിലാക്കി കശ്മീരിലെ ജനങ്ങൾ സമാധാനത്തിനായി കേന്ദ്രസർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.കത്ര നഗരത്തിലെ ശ്രീ മാതാ വൈഷ്ണോ ദേവി സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യധാര വിഭാഗക്കാരുടെ കുട്ടികൾ വിദേശത്താണു പഠിക്കുന്നത്. അവരെല്ലാം നല്ല നിലയിലുമാണ്. എന്നാൽ സാധാരണക്കാരുടെ കുട്ടികളെ ‘സ്വർഗത്തിലേക്കുള്ള വഴി’ കാണിച്ചുകൊടുത്തു മരണത്തിലേക്കു നയിക്കുന്നു. ഇതെല്ലാം നടക്കുന്നത് ഇവിടെയാണ്. ശക്തരായ ഒരു വിഭാഗത്തിൽനിന്നുള്ളവരുടെ മക്കളാരും കൊല്ലപ്പെട്ടിട്ടില്ല. അവരുടെ കുടുംബങ്ങളിൽനിന്നും ആരും ഭീകരതയോടൊപ്പം ചേർന്നിട്ടുമില്ല. സത്യം മനസ്സിലാക്കാനാണ് കശ്മീരിലെ യുവാക്കളോടും ജനങ്ങളോടും പറയുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ഇടത്താണു നിങ്ങൾ ജീവിക്കുന്നത്. കശ്മീരിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ ഒരു സ്വർഗമുണ്ട്.
സമ്പത്ത് നിങ്ങൾക്കായി തുറന്നുവച്ചിട്ടുള്ള ഇന്ത്യൻ സർക്കാരിന് അതിനെ നൽകുക. ഞങ്ങൾ നിങ്ങളുടെ സ്ഥലത്തെ എവിടെയും കൊണ്ടുപോകില്ല. എല്ലാവരും മുന്നോട്ടുവന്നു വികസനത്തിന്റെ വഴിയുടെ ഭാഗമാകേണ്ടതാണ്. 22,000 കശ്മീരി യുവാക്കൾ പഠനത്തിനായി കശ്മീരിന്റെ പുറത്താണു താമസിക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയക്കാർ അവഗണിക്കുകയാണ്. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി മികച്ച വിദ്യാഭ്യാസം കുട്ടികൾക്കു നൽകാൻ നമുക്കു സാധിക്കുന്നില്ലെന്നും സത്യപാൽ മാലിക്ക് കൂട്ടിച്ചേർത്തു .
Discussion about this post