ദുബായ്: യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലേക്ക് എത്തിക്കുന്നത്. ദുബായിലെ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് സുരേഷ് മരിച്ചത്.
ഏപ്രിൽ അഞ്ചിനാണ് സുരേഷ് ആശുപത്രിയിലായത്. പനി ബാധിച്ചാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ന്യൂമോണിയ സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാക്കി. ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന സുരേഷ് കുമാർ 14 ദിവസം മുൻപ് മരിച്ചു. ആശുപത്രിയിൽ നാല് ലക്ഷത്തിലേറെ ദിർഹമാണ് ചികിത്സയ്ക്ക് ചിലവായത്.
ബിൽ തുകയായ നാല് ലക്ഷത്തിലധികം പണം അടക്കാതെ തന്നെ ആശുപത്രി മൃതദേഹം വിട്ടുനൽകാൻ വേണ്ട നടപടി സ്വീകരിച്ചു. ആശുപത്രി തന്നെ തങ്ങളുടെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. പ്രവാസി സാമൂഹ്യ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. മൃതദേഹം എംബാം ചെയ്യുന്നതിന് ആശുപത്രിയിൽ നിന്നും കൊണ്ടുപോയി.











