സി.പി.എം അന്വേഷണ കമ്മിഷൻ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് വേണ്ടി വിശദീകരണ കത്ത് നൽകിയ ലോക്കൽ കമ്മിറ്റി അംഗത്തിന് ഡി.വൈ.എഫ്.ഐയിൽ സുപ്രധാന പദവി നല്കിയതില് പാർട്ടി പ്രവർത്തകർക്കിടയിൽ അസ്വാരസ്യം.
പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ചെമ്പകശ്ശേരി വാർഡിലെ ബഡ്സ് സ്കൂൾ വളപ്പിലുണ്ടായിരുന്ന ഈട്ടിത്തടി മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദ വിഷയത്തിലാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പാർട്ടി നടപടിക്കൊരുങ്ങിയത്.
ഈട്ടിത്തടി മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് മെമ്പർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഈട്ടിത്തടി മുറിച്ച് കടത്തലിൽ പഞ്ചായത്തംഗത്തിന് മാത്രമല്ല മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ ഭാഗമായി സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചു.
ഒരു മാസക്കാലത്തെ അന്വേഷണത്തിനു ശേഷം റിപ്പോർട്ട് ഏരിയാ കമ്മിറ്റിയിൽ അവതരിപ്പിച്ചു. അന്വേഷണ റിപ്പോർട്ടിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന് ഈട്ടിത്തടി മുറിച്ച് കടത്തലുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്ന് മൊഴികളിൽ പരാമർശമുണ്ടായിരുന്നു.
അന്വേഷണത്തിനിടെ നേതാവിന് അടുത്തിടെ നടന്ന ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനത്തിൽ സുപ്രധാന പദവി നിലനിറുത്തികൊടുത്തു എന്നാണ് പാർട്ടിയിൽ ഉയരുന്ന ആരോപണം.
Discussion about this post