അയോധ്യ നഗരത്തിന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് 30 ഓളം ബോംബ് സ്‌ക്വാഡുകളെ അയോധ്യയിൽ വിന്യസിച്ചു. നവംബർ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിന് മുൻപ് അയോധ്യ കേസിൽ വിധി വരും. വിധി വരുന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ധർമ്മശാലകളിലെയും ആളുകളെയും നവംബർ 12 ന് മുൻപ് മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെ എല്ലാ ധർമ്മശാലകളിൽ നിന്നും ആളുകൾ ഒഴിയും. പ്രദേശവാസികളല്ലാത്ത എല്ലാ ആളുകളോടും നഗരം വിട്ടു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. 300 സുരക്ഷസേന വിഭാഗത്തെയാണ് അയോധ്യയിൽ വിന്യസിക്കുന്നത്. നവംബർ 10നകം അയോധ്യയിൽ സുരക്ഷ സേന നിലയുറപ്പിക്കും. തർക്ക സ്ഥലത്തിന് സമീപമുളള റോഡുകൾ പോലീസ് അടച്ചു.
അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post