ഡൽഹി: അയോധ്യ കേസിൽ സുപ്രധാനമായ വിധി വരാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും.
അയോധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം എപ്രകാരം ആയിരുന്നാലും അത് ആരുടെയും വിജയമോ പരാജയമോ ആകില്ല. ഈ തീരുമാനം ഇന്ത്യയുടെ സമാധാനം, ഐക്യം, സൗഹാര്‍ദ്ദം എന്നിവയുടെ മഹത്തായ പാരമ്പര്യത്തെ ശാക്തീകരിക്കുന്നതിന് മുൻഗണന നൽകുന്നതായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിനും ഹേതുവാക്കരുത്. ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് – മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.
വിധി വരുന്ന പശ്ചാത്തലത്തിൽ സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് വിവിധ മത- രാഷ്ട്രീയ- സംഘടനാ നേതാക്കളും അഭ്യർത്ഥിച്ചു. ഇന്ന് രാവിലെ 10.30നാണ് സുപ്രീം കോടതി നിർണ്ണായകമായ വിധി പ്രസ്താവിക്കുക.
Discussion about this post