മണ്ഡലക്കാലം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കേ തീവ്രവാദികള്‍ ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ്. തീവ്രവാദ ഗ്രൂപ്പുകളില്‍നിന്നും ദേശവിരുദ്ധ ശക്തികളില്‍നിന്നും ഭീഷണിയുള്ളതിനാല്‍ ശബരിമലയിലെ സുരക്ഷ ശക്തമാക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. വിവിധ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഡിജിപി നിര്‍ദേശം നല്‍കിയത്.
കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലും കാട്ടിലൂടെ ദീര്‍ഘനേരം സഞ്ചരിക്കേണ്ടതിനാലും തീര്‍ത്ഥാടകരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്താനുള്ള സാധ്യതകള്‍ ഏറെയാണെന്നു പൊലീസ് വിലയിരുത്തുന്നു. ജില്ലാ പൊലീസ് മേധാവികളും സംസ്ഥാന ഇന്റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി വിഭാഗവും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ഡിജിപി നിര്‍ദേശിച്ചു.
മാവോയിസ്റ്റ് സംഘടനകളിൽനിന്നു ഭീഷണിയുണ്ടാകാനിടയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
ട്രാക്ടറുകളിൽ സ്വാമി അയ്യപ്പൻ റോഡു വഴി സന്നിധാനത്തേക്കു കൊണ്ടുപോകുന്ന സാധനങ്ങൾ പരിശോധിക്കണം. ഡോളിയിൽ വരുന്നവരേയും കാക്കി പാൻറ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടിൽ പട്രോളിങ് ശക്തമാക്കണം. സുരക്ഷാ ക്യാമറകളുടെ പ്രവർത്തനവും നിരീക്ഷണവും ഉറപ്പാക്കണം. വ്യോമസേനയും നാവിക സേനയും ശബരിമലയിൽ സംയുക്തമായി വ്യോമനിരീക്ഷണം നടത്തും .
മണ്ഡലപൂജയ്ക്കായി 16ാം തീയതിയാണ് നട തുറക്കുന്നത്. മകരവിളക്കാഘോഷങ്ങള്‍ക്ക് ശേഷം ജനുവരി 20 ന് നട അടയ്ക്കും.
Discussion about this post