ലൈംഗിക പീഡന കേസിൽ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി കൂടുതൽ കുരുക്കിലേക്ക്. ‘എന്റെ പപ്പ എവിടെയെന്നും എപ്പോൾ വരുമെന്നും’ നിരന്തരം മകൻ ചോദിക്കുന്നെന്ന കുറിപ്പോടെ ബീഹാർ സ്വദേശിനി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ബിനോയിയെ കൂടുതൽ കുരുക്കിലേയ്ക്ക് നയിക്കുന്നത്. ചിത്രത്തിൽ കുട്ടി ബിനോയിയുടെ ഫോട്ടോ കൈയിലേന്തിയിട്ടുണ്ട്.
നേരത്തെ ബിനോയ് കോടിയേരിയോടൊപ്പമുള്ള പഴയ ചിത്രം യുവതി ഫേസ്ബുക്കിൽ കവർപേജാക്കിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാംപിൾ നൽകാൻ ബിനോയ് പോകും മുൻപാണ് അന്ന് അത്തരമൊരു ചിത്രം യുവതി പുറത്തുവിട്ടത്.
തനിക്ക് യുവതിയുമായി ബന്ധമില്ലെന്നായിരുന്നു ബിനോയിയുടെ വാദം. എന്നാൽ, കോടിയേരി പുത്രനുമായി ചേർന്ന് തങ്ങളുടെ മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടാണ് യുവതി അന്ന് അതിന് മറുപടി നൽകിയത്.
2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിക്ക് നൽകുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്. ബിനോയ് കോടിയേരി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം യുവതി പങ്കുവച്ചിരുന്നു.
വിവാഹ വാഗ്ദാനം നൽകി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തിൽ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ ബിനോയ് ഇതിനെ ശക്തമായി എതിർക്കുകയാണുണ്ടായത്. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് ഹാജരാകാൻ പോലീസ് പറഞ്ഞിട്ടും കോടിയേരി പുത്രൻ തയാറായില്ല. തുടർന്നാണ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് ബിനോയ് തയാറായത്.
Discussion about this post