ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ വിശാല ബെഞ്ചിന് വിട്ട നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വിശ്വാസികളുടെ വിജയമാണിത്. ശബരിമല ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഓരോ ക്ഷേത്രങ്ങളിലും പ്രത്യേകം ആചാരാനുഷ്ടാനങ്ങളാണ്. ഇതെല്ലാം ഏഴംഗ ബെഞ്ച് പരിശോധിക്കും. അതിനാൽ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുരളീധരൻ പറഞ്ഞു.
വിധിയിലെ സ്റ്റേ എന്നത് സാങ്കേതികമാണ്. വിധിയുടെ അന്തസത്ത സംസ്ഥാന സർക്കാർ മനസിലാക്കണം. ഏഴംഗ ബെഞ്ചിന്റെ വിധി വരും വരെ ശബരിമലയിലെ ആചാരം നിലനിർത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വിധി നടപ്പിലാക്കുന്നു എന്ന് പറഞ്ഞ് അരാജക വാദികളെ കയറ്റി വിശ്വാസത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. പുന:പരിശോധന വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അത്തരം നീക്കങ്ങളിൽ നിന്ന് പിന്തിരിയണം.
ശബരിമലയിലെ ആചാരം തടയാൻ ശ്രമിക്കുന്നവരെ ഭക്തർ പ്രതിരോധിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. സർക്കാരിന് അരാജകവാദികളെ കൊണ്ടുവരാം എന്ന് വിധിയിൽ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും ഓർക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.
Discussion about this post