തിരുവനന്തപുരം: ഭാര്യ ഗതാഗതക്കുരുക്കിൽ പെട്ടതിന് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥരെ ശകാരിച്ചതായി ആക്ഷേപം. ഗവര്‍ണറെ കടത്തിവിടാന്‍ ഗതാഗതം നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പൊലീസ് മേധാവിയുടെ ശാസന ലഭിച്ചത്. എന്നാൽ ആരോപണം ഡിജിപി നിഷേധിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഗവര്‍ണര്‍ക്ക് വിമാനത്താവളത്തിലേക്കുപോകാന് പാളയം-വിമാനത്താവളം റോഡിലേർപ്പെടുത്തിയ ഗതാഗതക്രമീകരണമാണ് വിവാദത്തിന് കാരണമായത്. ക്രമീകരണം നിമിത്തം ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. പേട്ട നാലുമുക്കിനുസമീപം അറ്റകുറ്റപ്പണിക്കായി വാട്ടര്‍ അതോറിറ്റി വെട്ടിക്കുഴിച്ചതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒരുവശത്തുകൂടി മാത്രമേ ഗതാഗതം അനുവദിച്ചിരുന്നുള്ളൂ. ചാക്ക ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് മുൻഗണന നൽകി കടത്തിവിട്ടു.
മറുഭാഗത്ത് വാഹനങ്ങളുടെ നിര നീണ്ടതിനെ തുടർന്ന് പൊലീസ് അനന്തര നടപടികൾ ആരാഞ്ഞപ്പോൾ ഗവർണ്ണർക്ക് മുൻഗണന നൽകാൻ നിർദ്ദേശം ലഭിക്കുകയായിരുന്നു. ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഒരു വാഹനത്തില്‍ പോലീസ് മേധാവിയുടെ ഭാര്യയുമുണ്ടായിരുന്നു. ഇതേത്തുടർന്ന്, ഗതാഗതം നിയന്ത്രിച്ച ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച രാത്രി നേരിട്ടു ഹാജരാകാൻ നിർദേശം നൽകി.
പലവിധ നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നിമിത്തം പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഉദ്യോഗസ്ഥരുടെ വിശദീകരണങ്ങൾ ചെവിക്കൊള്ളാതെ ഡിജിപി ശകാരിച്ചുവെന്നാണ് ആരോപണം. അറ്റകുറ്റപ്പണി മുന്‍കൂട്ടിക്കണ്ട് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍.
അതേസമയം ഭാര്യ ഗതാഗതക്കുരുക്കില്പ്പെട്ടതുകൊണ്ട് ഉദ്യോഗസ്ഥരെ ശകാരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഡിജിപി അറിയിച്ചു. അത്തരമൊരു സംഭവമുണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത് ഔദ്യോഗിക ആവശ്യത്തിനാണ്. നഗരത്തിലെ ഗതാഗതപരിഷ്കാരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനുമുന്നോടിയായിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാൻവേണ്ടിയാണ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചതെന്നും ലോക്നാഥ് ബെഹ്ര വ്യക്തമാക്കി.
Discussion about this post