തിരുവനന്തപുരം: വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ റോഡരികിൽ തർക്കിച്ച സംഭവത്തിൽ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിനുള്ളിലെ മെമ്മറി കാർഡ് നഷ്ടമായതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. തമ്പാനൂർ പോലീസിന്റേതാണ് നടപടി.
സംഭവ സമയം കണ്ടക്ടർ സുബിൻ ആയിരുന്നു ഡ്രൈവർ യദുവിനൊപ്പം ബസിൽ ഉണ്ടായിരുന്നത്. സംഭവങ്ങളുടെയെല്ലാം ദൃക്‌സാക്ഷി കൂടിയാണ് സുബിൻ. അദ്ദേഹത്തിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ ആകും കേസുമായി ബന്ധപ്പെട്ട തുടർ നീക്കങ്ങൾ.
സംഭവവുമായി ബന്ധപ്പെട്ടുള്ള നിർണായക തെളിവാണ് സിസിടിയിലെ ദൃശ്യങ്ങൾ. യദുവിനും ആര്യയ്ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളിൽ വ്യക്തത വരണമെങ്കിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പോലീസിന് ലഭിച്ചേ മതിയാകൂ. തൃശ്ശൂരിൽ നിന്നും ബസ് പുറപ്പെട്ടതിന് പിന്നാലെ നിരവധി തവണ യദു നിയമ ലംഘനം നടത്തിയെന്നാണ് ആരോപണം. ഇത് സത്യമാണോ എന്ന് കണ്ടെത്തുന്നതിനും സിസിടിവി ദൃശ്യങ്ങൾ ആവശ്യമാണ്.
അതേസമയം സംഭവത്തിൽ യദു നൽകിയ പരാതിയിൽ ആര്യയ്ക്കും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനും എതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിൽ ഉള്ളത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്നും, സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എംഎൽഎ അസഭ്യവാക്കുകൾ ഉപയോഗിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.
Discussion about this post