ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കമുള്ള യുവതികൾ എത്തുന്ന വിവരം ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്ന് പ്രസിഡന്‍റ് എൻ വാസു. സന്ദർശനം സംബന്ധിച്ച് ദേവസ്വം ബോർഡിന് അറിവില്ല. ശബരിമല തീർത്ഥാടനം സുഗമമായി നടക്കുകയാണ്. സംഘത്തിന്‍റെ വരവ് പബ്ലിസിറ്റിക്ക് വേണ്ടിയാണോ എന്ന് സംശയുമുണ്ട് . സമാധാനപരമായി പുരോഗമിക്കുന്ന തീര്‍ത്ഥാടന കാലം അലങ്കോലമാക്കാനാണ് ശ്രമമെന്നും എൻ വാസു പറഞ്ഞു.
തീര്‍ത്ഥാടന കാലം ആരംഭിച്ചപ്പോൾ തന്നെ വളരെ സമാധാനപരമായാണ് കാര്യങ്ങൾ പോയത്. വരുമാനത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. ആ സമാധാനം നിലനിൽക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ ആഗ്രഹമെന്നും വാസു കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെ നാലരയോടെയാണ് തൃപ്‍തി ദേശായിയും സംഘവും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. നാലംഗ സംഘത്തിനൊപ്പമാണ് തൃപ്‍തി ദേശായി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്‍തി ദേശായിക്കൊപ്പമുണ്ട്. കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പേ ആക്രമണവും ഉണ്ടായി
Discussion about this post