ഡല്‍ഹി: അടുത്തിടെ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപങ്ങള്‍ക്കു അനുസൃതമാണെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്. ഐക്യരാഷ്ട്ര സഭയുടെ 1992-ലെ അന്താരാഷ്ട്ര ന്യൂനപക്ഷ അവകാശ പ്രഖ്യാപനത്തിനും 1984-ലെ പീഡനത്തിനെതിരെയുള്ള കണ്‍വെന്‍ഷനും അനുസൃതമാണ് പൗരത്വ നിയമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1984-ലെ കണ്വെന്ഷന് അനുസരിച്ചു ഒരു രാജ്യത്ത് നിന്നും പീഡനത്തിന് ഇരയായി മറ്റൊരു രാജ്യത്ത് എത്തിച്ചേരുന്നവരെ അതേ രാജ്യത്തേക്ക് തിരിച്ചയയ്ക്കരുത് എന്നാണു നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ മതരാഷ്ട്രങ്ങളില്‍ നിന്ന് മത പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിൽ എത്തിച്ചേര്‍ന്ന ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കുന്നതിന് ഇളവ് നല്‍കിയത് ഐക്യരാഷ്ട്ര സഭയുടെ മുന്‍പറഞ്ഞ പ്രഖ്യാപനങ്ങള്‍ക്കു അനുസൃതമാണ്, അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവര്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയതിനെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിച്ചു. കേരളത്തില്‍ പോലും ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്യാത്തത് ദു:ഖകരമാണ്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായതു ഇന്ത്യയിൽ നീതി ലഭിക്കുന്നതിന് തടസ്സമാവരുത് എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് ഇന്ത്യയിലെ ജനങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന ഭരണഘടന എന്നാണ്. ഇന്ത്യയിലെ പൗരന്മാരുടെ അവകാശങ്ങള്‍ക്കാണ് പ്രാഥമികത നല്‍കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ അവിടെ പീഢിപ്പിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളായതിനാല്‍ അവര്‍ക്കു മുന്‍ഗണന നല്‍കുക എന്നത് സ്വാഗതാര്‍ഹമാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ഇന്ത്യയില്‍ എത്തുന്ന ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതു അപലപനീയമാണ്, അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഈ ബില്ലിനെ സ്വാഗതം ചെയ്യുന്നു എന്നാണു ദേശീയ ന്യൂനപക്ഷ കമ്മീഷനു കിട്ടുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.
ഇന്ത്യയില്‍ നിന്നും ന്യൂനപക്ഷ സമുദായംഗങ്ങള്‍ അയൽ രാജ്യങ്ങളിലേക്ക് അഭയം തേടി പോകാത്തത് അവര്‍ ഇവിടെ സുരക്ഷിതരാണ് എന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post