കൊച്ചി: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പുതിയ എൽപിജി ടെർമിനലിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി പൊലീസ്. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ സ്ത്രീകൾ ഉൾപ്പെടുന്ന ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നു.
കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാർഡുകളിലും തിങ്കളാഴ്ച പുലർച്ചെ രണ്ടിന് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഐഒസി ടെർമിനൽ നിർമാണം പുനരാരംഭിച്ചത്. സമരം പ്രതിരോധിക്കാൻ വൻ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. 600 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കണ്ണീർ വാതകം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ എൽഎൻജി ടെർമിനലിലേക്കുള്ള റോഡ് പൊലീസിന്റെ കനത്ത ബന്തവസിലാണ്. പദ്ധതിയുടെ കവാടത്തിനു സമീപം ബാരിക്കേഡുകളും ഉയർത്തി.
അതേസമയം എളംകുന്നപ്പുഴ പഞ്ചായത്ത് ഓഫിസിന് സമീപം സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹവും നടന്നു വരികയാണ്. ജനവാസകേന്ദ്രത്തിൽ പദ്ധതി അനുവദിക്കാനാവില്ലെന്നതാണ് സമരസമിതിയുടെ നിലപാട്.
രണ്ടര വർഷമായി പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പദ്ധതിയുടെ നിർമാണം നിർത്തി വച്ചിരിക്കുകയായിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി ആറു മാസത്തിനകം തീരാനിരിക്കെയാണ് പൊലീസ് സുരക്ഷയിൽ ടെർമിനൽ നിർമാണം വീണ്ടും ആരംഭിച്ചത്.
Discussion about this post