എടത്വ: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ആയിരക്കണക്കിനു ഭക്തർക്കു ദർശന പുണ്യമായി നാരീപൂജ നടന്നു. പന്ത്രണ്ടു നോമ്പ് ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ബിന്ദു മനോജ് ശ്രീശൈലത്തിന്റെ പാദം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കഴുകി പൂജിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ പ്രധാന നടപ്പന്തലിൽ രാവിലെ 10നു കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശ്രീകോവിലിൽനിന്നു മൂലബിംബം എഴുന്നള്ളിച്ച് കൊടിമരച്ചുവട്ടിൽ സ്ഥാപിച്ച വിളക്കിനു സമീപം എത്തിച്ച്, പ്രത്യേക പൂജകൾക്കു ശേഷമായിരുന്നു നാരീപൂജ. പ്രത്യേകം തയാറാക്കിയ പീഠത്തിൽ പുഷ്പമാല ചാർത്തിയ ശേഷം, ആവണിപ്പലകയിൽ പാദംവച്ച് 11 തവണ ഗംഗാജലത്തിൽ കഴുകി. തുടർന്ന് പൂക്കൾ അർപ്പിച്ചും ആരതി ഉഴിഞ്ഞുമായിരുന്നു പാദപൂജ. തുടർന്നു നൂറുകണക്കിനു സ്ത്രീകൾ പാദം കഴുകിയുള്ള പൂജയിൽ പങ്കെടുത്തു.
ധനു മാസത്തിലെ ആദ്യ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്തു. ദേവീപ്രീതിക്കായി ക്ഷേത്ര നടപ്പമ്പലില് പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ സ്ത്രീകളെ ഇരുത്തി പാദം കഴുകിയാണ് നാരീപൂജ ചെയ്യുന്നത്.
സ്ത്രീയെ ദേവിയായി സങ്കല്പ്പിച്ചു നടത്തുന്ന നാരീപൂജ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വേറിട്ട കാഴ്ചപ്പാടാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തുടങ്ങിവച്ച പാരമ്പര്യം പട്ടമന ഇല്ലക്കാര് ഇന്നും പിന്തുടര്ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. നാരീപൂജയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി തീര്‍ത്ഥാടകര്‍ എത്തിയിരുന്നു.
നാരീപൂജ ചടങ്ങിനു മുന്നോടിയായി നടന്ന സാംസ്കാരിക സമ്മേളനം മനോജ് പണിക്കർ ശ്രീശൈലം ഉദ്ഘാടനം ചെയ്തു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ.ജയകുമാർ ഭദ്രദീപം തെളിച്ചു. കെ.കെ.ഗോപാലകൃഷ്ണൻ നായർ, നടൻ ജയിസപ്പൻ മത്തായി, ഹരിക്കുട്ടൻ നമ്പൂതിരി, രാജി അന്തർജനം, രമേശ് ഇളമൺ നമ്പൂതിരി, അജിത് കുമാർ പിഷാരത്ത്, പി.കെ.സ്വാമിനാഥൻ, പള്ളിക്കൽ സുനിൽ, സതീഷ് കുമാർ, സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിച്ചു.
Discussion about this post