തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോൺഗ്രസ്സിന്റെ നിലപാടിനെതിരെ വിമർശനവുമായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്രുവും നൽകിയ വാഗ്ദാനമായിരുന്നു പൗരത്വ നിയമമെന്നും ഇന്ത്യയിലേക്ക് വരുന്ന അഭയാർത്ഥികൾക്ക് അവകാശങ്ങൾ നൽകണമെന്ന് കോൺഗ്രസ്സ് നേതാവ് അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ളവർ മുൻപ് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
1947 ജൂലൈ 7ആം തീയതി മഹാത്മാ ഗാന്ധി പാകിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും പൗരത്വം സംബന്ധിച്ച് ഉറപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുവെങ്കിൽ അവർക്ക് തൊഴിലും പൗരത്വവും സുഖകരമായ ജീവിതവും ഇന്ത്യ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഗവർണ്ണർ വ്യക്തമാക്കി.
പാകിസ്ഥാനിലെ ഹിന്ദുക്കൾ ഉൾപ്പെടുന്ന ന്യൂനപക്ഷം വിഭജനം ആഗ്രഹിച്ചിരുന്നില്ല. അവർ വിഭജനത്തിന്റെ ഇരകളാകുകയായിരുന്നു എന്ന് നെഹ്രുവും പറഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും ദുരവസ്ഥയും പലായനവും ചൂണ്ടിക്കാട്ടി രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ട് പി ചിദംബരത്തിന് കത്തയച്ചിരുന്നതായും കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു. അന്ന് അവർക്ക് പൗരത്വം നൽകണമെന്നായിരുന്നു കോൺഗ്രസ്സിന്റെ നിലപാടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയോ പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ അല്ല. ഈ പ്രതിഷേധങ്ങൾക്കൊക്കെ പിന്നിൽ രഹസ്യ അജണ്ടകളുണ്ട്. ഇപ്പോൾ തനിക്ക് അവയെക്കുറിച്ചൊന്നും കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ കൂടി അംഗമായിരുന്ന കേന്ദ്ര സർക്കാരായിരുന്നു 1985ൽ ആസ്സാമിൽ പൗരത്വ രജിസ്റ്റർ അവതരിപ്പിച്ചത്. അത് ദേശവ്യാപകമായി നടപ്പിലാക്കാൻ തീരുമാനിച്ചത് 2003ലായിരുന്നു. ഗവർണ്ണർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിൽ നിന്നും മുസ്ലീം ഇതര വിഭാഗങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലും വ്യക്തമായ കാരണങ്ങളുണ്ട്. അവിടെ പാകിസ്ഥാൻ അവരോധിച്ച താലിബാൻ ഭരണകൂടത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾ വലിയ തോതിൽ പീഡിപ്പിക്കപ്പെട്ടു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും മുസ്ലീം രാഷ്ട്രങ്ങളാണെന്നും അവിടെ മുസ്ലീങ്ങൾ മത വിവേചനം അനുഭവിക്കുന്നില്ലെന്നും ഗവർണ്ണർ പറഞ്ഞു.
പാകിസ്ഥാനിലെ അഹമ്മദീയ മുസ്ലീങ്ങൾ പീഡനം അനുഭവിക്കുന്നുണ്ടെങ്കിലും അവർക്ക് ബ്രിട്ടൺ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അഭയം നൽകുന്നുണ്ട്. അവരുടെ ആസ്ഥാനം ഇംഗ്ലണ്ടിലാണ്. അവർക്ക് നമ്മൾ ഒരു കാലത്തും ഉറപ്പുകളൊന്നും നൽകിയിരുന്നില്ല. ഉറപ്പ് നൽകിയിരുന്നത് വിഭജന കാലത്ത് ഒറ്റപ്പെട്ടു പോയവർക്കായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗലൂരുവിൽ നടന്ന അതിക്രമങ്ങളിൽ കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
കോൺഗ്രസ്സ് ദേശീയ നേതാക്കളായ സോണിയ ഗാന്ധിയുടെയും പ്രിയങ്ക വദ്രയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രക്ഷോഭം ആരംഭിക്കാനിരിക്കെ പ്രതിപക്ഷത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് കേരള ഗവർണ്ണറുടെ വാക്കുകളെന്ന് വിലയിരുത്തപ്പെടുന്നു.
Discussion about this post