ഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമുദ്ര ഗതാഗത കരാറിൽ ഒപ്പു വെക്കാനൊരുങ്ങി ഇരു രാജ്യങ്ങളും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജെയ്ശങ്കറിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഡിസംബർ 24ന് കരാർ നിലവിൽ വരും.
ഡിസംബർ 22-23 തീയതികളിൽ നടക്കുന്ന ഇറാൻ സന്ദർശനത്തിന് ശേഷമായിരിക്കും വിദേശകാര്യ വകുപ്പ് മന്ത്രി ഒമാൻ സന്ദർശിക്കുക. ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ഷെരീഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അദ്ദേഹം ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയേയും സന്ദർശിച്ചേക്കും.
പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി ബിൻ അബ്ദുള്ളയുമായും മറ്റ് മന്ത്രിമാരുമായും ജെയ്ശങ്കർ കൂടിക്കാഴ്ച നടത്തും. മസ്കറ്റിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കും.
ഇന്ത്യയുമായി മികച്ച സമുദ്രസഹകരണം നിലനിർത്തുന്ന രാജ്യമാണ് ഒമാൻ. 2018 ഫെബ്രുവരിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര സഹകരണം ശക്തമായിരുന്നു.
ഒമാന്റെ ഏറ്റവും അടുത്ത വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2018-19 കാലഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 5 ബില്ല്യൺ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. കഴിഞ്ഞ വർഷം ഒമാനിൽ നിന്നും അസംസ്കൃത എണ്ണ ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. 78000 ഇന്ത്യൻ പൗരന്മാർ വസിക്കുന്ന രാജ്യമാണ് ഒമാൻ.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഒമാൻ സന്ദർശനമാണ് ഇത്. ഗൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജെയ്ശങ്കർ അഭിപ്രായപ്പെട്ടു.
Discussion about this post