ഗൊരഖ്പുർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടി ശക്തമാക്കി ഉത്തർ പ്രദേശ് ഭരണകൂടം. അക്രമം നടത്തിയ 60 പേരെക്കൂടി തിരിച്ചറിയുകയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് അയക്കുകയും ചെയ്തതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചവരെ തിരിച്ചറിഞ്ഞതായി രാംപുർ ജില്ലാ മജിസ്ട്രേറ്റ് ആഞ്ജനേയ സിംഗ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നാശനഷ്ടത്തിന്റെ തോത് വിലയിരുത്തിയതായും ഇതിന്റെ അടിസ്ഥാനത്തിൽ 28 പേർക്കെതിരെ നേരത്തെ നോട്ടീസ് അയച്ചിരുന്നതായും അദ്ദേഹം അറിയിച്ചു. പതിനാല് ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരമായി ഇവരിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്.
രാംപുറിന് പുറമെ ലഖ്നൗ, മുസാഫർ നഗർ, മീററ്റ്, ഫിറോസാബാദ് എന്നിവിടങ്ങളിലും ദൃശ്യങ്ങൾ പരിശോധിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്. ഇവിടങ്ങളിലും സമാനമായ നടപടികൾ ഉണ്ടാകും. പൊതുമുതലിന് പുറമെ സ്വകാര്യ വ്യക്തികളുടെ വസ്തുവകകൾ നശിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിന്റെ പേരിൽ മുതൽ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
Discussion about this post