സംഭവം പുറത്തായതോടെ സംസ്ഥാനത്ത് അന്യരാജ്യങ്ങള്ക്കായുള്ള തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാനുള്ള ഉത്തരവ് പിന്‍വലിച്ച് പിണറായി സര്‍ക്കാര്‍. കേരളത്തില്‍ നുഴഞ്ഞ് കയറ്റക്കാരെ കണ്ടെത്തി പാര്‍പ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ സെന്റുകള്‍ കണ്ടെത്താന്‍ സാമൂഹ്യവകുപ്പ് ഉത്തരവിട്ടിരുന്നു. സിഎഎയ്ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുന്ന പിണറായി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് പ്രവര്‍ത്തിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു. ഇതിന് പിറകെ തീരുമാനം പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങില്ലെന്ന് അറിയിച്ച സര്‍ക്കാര്‍, മുന്‍ സര്‍ക്കാരിന്റെ കാലത്തെ ഇത് സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കുകയാണെന്നും അറിയിച്ചു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ പറയുന്നു.
സാമൂഹ്യനീതി വകുപ്പിന് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാനുള്ള ചുമതല നല്‍കിയത് ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയതിരുന്നു. അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയവര്‍, വിസയുടെയും പാസ്പോര്‍ട്ടിന്റെയും കാലാവധി തീര്‍ന്നവര്‍, വിചാരണ നേരിടുന്ന വിദേശികള്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തല്‍ കാത്തിരിക്കുന്നവര്‍ എന്നിവരെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണം എന്നായിരുന്നു എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങള്‍ ഒരുക്കാന്‍ ഉത്തരവിട്ടത്. നിലവില്‍ വകുപ്പിന്റെ കീഴിലുള്ള ഒരു കെട്ടിടവും ലഭ്യമല്ല. അതുപ്രകാരം പുതിയ കെട്ടിടം നിര്‍മിക്കുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുമെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.
കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആദ്യ നടപടിയെന്നോണം കേരളത്തില്‍ തടവില്‍ കഴിയുന്ന വിദേശികളുടെ എണ്ണം തേടി സാമൂഹ്യ നീതി വകുപ്പ് സംസ്ഥാന ക്രൈംസ് റെക്കോര്‍ഡ് ബ്യൂറോയെ സമീപിച്ചിരുന്നു. ഈ വര്‍ഷം ജൂണിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇക്കഴിഞ്ഞ നവംബറില്‍ വീണ്ടും നോട്ടീസ് നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ജൂലായിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സൗകര്യങ്ങളോടെ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
Discussion about this post