ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ അക്രമം. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം പതിനെട്ടോളം വിദ്യാർത്ഥികൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. പുറത്തു നിന്നെത്തിയവർ അക്രമം നടത്തിയതായി ആരോപണമുണ്ട്. തലയ്ക്ക് പരിക്കേറ്റ ഐഷി ഘോഷ് അടക്കമുള്ളവരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഘർഷത്തിൽ എബിവിപി പ്രവർത്തകരും അദ്ധ്യാപകരുമടക്കം നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്. സർവ്വകലാശാല അധികൃതരുടെ സമ്മതത്തോടെ പൊലീസ് ക്യാമ്പസിൽ പ്രവേശിച്ചിട്ടുണ്ട്. ക്യാമ്പസ്സിൽ കഴിഞ്ഞ ദിവസവും സംഘർഷങ്ങൾ ഉണ്ടായിരുന്നു. പുറത്തു നിന്നെത്തിയ ഇടത് ഗുണ്ടകൾ തങ്ങളെ ആക്രമിച്ചതായി എബിവിപി പ്രവർത്തകർ ആരോപിച്ചിരുന്നു.
അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സംഭവ വികാസങ്ങൾ അങ്ങേയറ്റം വേദനാജനകവും ദൗർഭാഗ്യകരവുമാണെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു. ക്യാമ്പസ്സിൽ മാന്യതയും സമാധാനവും പുലർത്താൻ അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
അതേസമയം സംഭവത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അന്വേഷണം പ്രഖ്യാപിച്ചു. ജോയിന്റ് കമ്മീഷണർ ശാലിനി സിംഗിനെ ഇതുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്.
Discussion about this post