ഡൽഹി: നിര്‍ഭയ കേസില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നല്‍കിയ അപേക്ഷ ഡല്‍ഹി പട്യാല കോടതി ഇന്ന് പരിഗണിക്കും. മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് സിംഗിന്റെ അപേക്ഷ ഇന്നലെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
മരണവാറണ്ട് പ്രകാരം വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കാനാകില്ലെന്ന് ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തിഹാര്‍ ജയിലിന്റെ അഭിഭാഷകനും ഇതേ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.
ദയാഹര്‍ജി തള്ളുകയാണെങ്കില്‍ ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് 14 ദിവസത്തെ സമയം കുറ്റവാളികള്‍ക്ക് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ വിധി. നാല് പ്രതികളുടെയും വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കാനാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി വാറണ്ട് നല്‍കിയത്. എന്നാല്‍ പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ആവശ്യത്തിലധികം സമയം മുകേഷ് സിംഗിന് ഉണ്ടായിരുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ വിധി വന്ന് രണ്ട് വര്‍ഷം കാത്തിരുന്ന ശേഷമാണ് പ്രതി ദയാഹര്‍ജി സമര്‍പ്പിച്ചതെന്നും ഇത്തരം ഒരു കേസില്‍ വിധി നടപ്പാക്കുന്നത് നീണ്ടു പോയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസത്തെ ബാധിക്കുമെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Discussion about this post