ഡല്‍ഹി: നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ ആശാദേവി. പ്രതികള്‍ക്ക് വധശിക്ഷ വൈകുന്ന പശ്ചാത്തലത്തിലാണ് ആശാദേവിയുടെ നിറകണ്ണുകളോടെയുള്ള പ്രതികരണം.
‘എന്റെ മകളെ ആക്രമിച്ചവര്‍ക്ക് ആയിരക്കണക്കിന് സൗകര്യങ്ങള്‍ നല്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലേ? ഇതുവരെ ഞാന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. എന്നാല്‍, ഇന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, 2012-ല്‍ ആരൊക്കെയാണോ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ഇന്ന് അതേ ആളുകള്‍ എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ്’- ആശാദേവി കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടി വേഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍ഭയ കേസിലെ തൂക്കിലേറ്റിക്കഴിയുമായിരുന്നുവെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനു പിന്നാലെ ജാവദേക്കര്‍ക്ക് മറുപടിയുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തി.
ഡല്‍ഹിയുടെ ക്രമസമാധാന ചുമതല രണ്ടുദിവസത്തേക്ക് കേന്ദ്രം തങ്ങള്‍ക്കു കൈമാറുകയാണെങ്കില്‍ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്നായിരുന്നു സിസോദിയയുടെ മറുപടി.
Discussion about this post