പാകിസ്ഥാനിൽ, ന്യൂനപക്ഷത്തിൽപ്പെട്ടതും, പ്രായപൂർത്തിയാകാത്തതുമായ മൂന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളിൽ ഇന്ത്യ പാകിസ്ഥാനോട് വിശദീകരണമാവശ്യപ്പെട്ടു. വെള്ളിയാഴ്ച ,പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധമറിയിച്ചു. ഇത്തരം സംഭവങ്ങളിലുള്ള ഇന്ത്യയുടെ ഗുരുതരമായ ആശങ്കകളെക്കുറിച്ച് പാകിസ്ഥാൻ ഉദ്യോഗസ്ഥനെ ഇന്ത്യ ബോധ്യപ്പെടുത്തി.
കഴിഞ്ഞ ജനുവരി 14 നാണ് ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിലെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. പാകിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ ജില്ലയിലെ ഉമർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശാന്തി മേഘ്‌വാഡ്, സർമി മേഘ്‌വാഡ്എന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്.
തൊട്ടടുത്ത ദിവസമായ ജനുവരി 15 ന്,സിന്ധിലെ ജേക്കബാബാദ് ജില്ലയിൽ നിന്നും മെഹക് എന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു.
ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ പെൺകുട്ടികളനുഭവിക്കുന്ന ഞെട്ടിപ്പിക്കുന്നതും നിന്ദ്യവുമായ അക്രമങ്ങളിൽ, ഇന്ത്യൻ സമൂഹത്തിന്റെ വിവിധ വിഭാഗത്തിലുള്ളവർ പ്രകടിപ്പിച്ച ഗുരുതരമായ പ്രതിഷേധത്തെക്കുറിച്ചു പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Discussion about this post