നിഖില്‍ദാസ്
ഇന്ന് ജനുവരി 19
ഈശ്വര വിശ്വാസത്തെയും അഹിംസയും മുറുകെ പിടിച്ച് ജീവിച്ച കുറ്റത്തിന് ഒരു സമൂഹം മുഴുവന്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നിട്ട് ഇന്നേക്ക് 30 വര്‍ഷം.
അഹിംസയില്‍ വിശ്വസിക്കുന്ന, പ്രത്യാക്രമണത്തിനും മുതിരാത്ത സാത്വിക ബ്രാഹ്മണരായതു കൊണ്ട്, മണ്ണും പെണ്ണും നഷ്ടപ്പെട്ട് ലക്ഷങ്ങള്‍ അഭയാര്‍ത്ഥികളായി അലഞ്ഞു തുടങ്ങിയിട്ട് ഇന്നേക്ക് മുപ്പതു വര്‍ഷം..
1980 കളുടെ അവസാനത്തോടെയാണ് കശ്മീര്‍ താഴ്വരയില്‍ ഇസ്ലാം മതമൗലികവാദം ശക്തമാകുന്നത്.പരിവര്‍ത്തനം അല്ലെങ്കില്‍ പാലായനം എന്നിവയിലൊന്ന് തിരഞ്ഞെടുക്കേണ്ടി വരുമോ എന്ന് നിരുപദ്രവകാരികളായ കശ്മീരി ബ്രാഹ്മണര്‍ ഭയന്നു തുടങ്ങിയ കാലം.
വിഘടനവാദം ക്രമേണ ശക്തമായി.ഹിന്ദുക്കളുടെ ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നുവേണ്ട ചെറുകിട കടകള്‍ വരെ നിര്‍ബന്ധിച്ച് അടപ്പിയ്ക്കപ്പെട്ടു. ”സ്വാതന്ത്ര്യമാണ് മന്ത്രം, ഇസ്‌ലാമാണ് ആശയം’ എന്ന മുദ്രാവാക്യങ്ങള്‍ കശ്യപന്റെ താഴ്വരയില്‍ മുഴങ്ങി.
1989 ല്‍, രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഭാഗമായി കശ്മീര്‍ ഭരിച്ചിരുന്ന ഫറൂഖ് അബ്ദുള്ള ഭരണകൂടം, പണ്ഡിറ്റുകളുടെ കൂട്ടക്കൊല നടക്കുന്നതിനു മാസങ്ങള്‍ക്കുമുമ്പ് കൊടും കുറ്റവാളികളായ 70 തീവ്രവാദികളെ ജയിലില്‍ നിന്നും വിട്ടയച്ചു.
മെല്ലെ മെല്ലെ, രൂപാന്തരം പ്രാപിച്ച ചുഴലിക്കൊടുങ്കാറ്റ് ഒരു രാത്രി ആഞ്ഞടിച്ചു..
1990 ജനുവരി 19 ലെ രാത്രിയില്‍, കശ്മീര്‍ താഴ്വരയിലെ പള്ളികളില്‍ ഘടിപ്പിച്ചിരുന്ന പ്രഭാഷണങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ യുദ്ധകാഹളം മുഴങ്ങി.
‘കശ്മീര്‍ മേം രെഹ്നാ ഹെ തോ
അല്ലാഹു അക്ബര്‍ കെഹ്നാ ഹെ..!’
വീടുകളില്‍ നിന്നും പുറത്തുവന്ന് കൂട്ടംകൂട്ടമായി നീങ്ങി ശ്രീനഗര്‍ പിടിച്ചെടുക്കാനും താഴ്‌വരയുടെ നിയന്ത്രണം കൈക്കലാക്കാനുള്ള മുസ്ലിം മത പണ്ഡിതന്മാരുടെ ആഹ്വാനങ്ങള്‍ രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഉയര്‍ന്നുകേട്ടു.അവിശ്വാസികളായ പണ്ഡിറ്റുകളെ താഴ്വര വിട്ടു തുരത്താനും അവരുടെ സ്ത്രീകളെ കീഴ്‌പ്പെടുത്താനും സാമുദായിക നേതാക്കള്‍ ആഹ്വാനം ചെയ്തു.
‘നമ്മള്‍ക്ക് വേണം ആസാദി..!’
!നമ്മള്‍ക്ക് വേണം പാകിസ്ഥാന്‍..!!’
‘കശ്മീരി പണ്ഡിറ്റുകളില്ലാത്ത
ആസാദിയുള്ള പാകിസ്ഥാന്‍..!! ‘
എന്നാര്‍ത്തട്ടഹസിച്ച ജനക്കൂട്ടം കശ്മീരി ബ്രാഹ്മണരുടെ വീടുകള്‍ ലക്ഷ്യമാക്കി നീങ്ങി.
ഒരൊറ്റ ദിവസത്തെ രാത്രി കൊണ്ടായിരുന്നു കരിയിലയ്ക്കടിയിലെ പാമ്പിനെപ്പോലെ കിടന്നിരുന്ന മതഭ്രാന്ത് ഭീകര രൂപം പൂണ്ടു പുറത്തു ചാടിയത്. കാശ്മീരി പണ്ഡിറ്റുകള്‍ അള്ളാഹുവിനെ വിശ്വസിക്കാത്ത കാഫിറുകളാണ് എന്ന് പ്രഖ്യാപിച്ച് ആയുധമേന്തിയ ഇസ്ലാമിക മതഭ്രാന്തന്മാര്‍ അവരുടെ വീടുകളിലേക്ക് ഇരച്ചുകയറി.തോക്കു ചൂണ്ടി നില്‍ക്കുന്ന മതഭ്രാന്തന്മാര്‍ക്കു മുന്നില്‍ നിസ്വരായ ആ ബ്രാഹ്മണര്‍ പകച്ചു നിന്നു.
സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപേക്ഷിക്കുക, തിരിഞ്ഞുനോക്കാതെ ഓടുകയെന്നായിരുന്നു ആദ്യകല്പന. രക്തത്തിലുറങ്ങിക്കിടക്കുന്ന, അന്യ മതസ്ഥരുടെ സ്ത്രീകളെ ലൈംഗിക അടിമകളായി മാത്രം കാണാനുള്ള നിന്ദ്യമായ നൈസര്‍ഗിക വാസന ഒരു നിമിഷത്തേക്ക് വെളിപ്പെട്ടതാവാം. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ആ മൃഗങ്ങള്‍ കശ്മീരി ബ്രാഹ്മണരോട് വീടും നാടും വിട്ട് പോകാന്‍ ആജ്ഞാപിച്ചു.പുരുഷന്മാര്‍ക്ക് പാലായനം ചെയ്യുക അല്ലെങ്കില്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.വാക്കുകള്‍ കൊണ്ട് എതിര്‍ത്തവര്‍ പോലും നിഷ്ഠൂരമായി വധിക്കപ്പെട്ടു. സര്‍വ്വ സ്വത്തുക്കളും ആഭരണങ്ങളും കവര്‍ന്നെടുത്ത ശേഷം ബ്രാഹ്മണ പെണ്‍കുട്ടികളെയും സ്ത്രീകളെയും അവര്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു.
ഒരു രാജ്യം മുഴുവന്‍ ഉറങ്ങി കിടക്കുമ്പോള്‍, കശ്മീര്‍ താഴ്വരയില്‍ മത മൗലികവാദം അതിന്റെ ദംഷ്ട്രകള്‍ പുറത്തുകാട്ടി താണ്ഡവമാടി..
കശ്മീരി ബ്രാഹ്മണ സമൂഹത്തിന്റെ നിലവിളികള്‍ക്കു മുകളില്‍ ജിഹാദിനു വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നു. സ്വത്വവും ധര്‍മ്മവും മുറുകെ പിടിച്ചതിന് അക്രമത്തിന്റെ ആദ്യ നാഴികയില്‍ മാത്രം കശ്മീര്‍ താഴ്വരയില്‍ വെടിയേറ്റ് വീണത് മുപ്പതോളം ബ്രാഹ്മണരാണ്.സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തോളം പേര്‍ വധിക്കപ്പെട്ടു.വീടും സര്‍വ്വ സ്വത്തുക്കളും സ്വര്‍ഗ്ഗതുല്യമായ കശ്മീര്‍ താഴ്വരയും ഉപേക്ഷിച്ച് ലക്ഷക്കണക്കിനു നിരുപദ്രവകാരികളായ സാത്വിക ബ്രാഹ്മണര്‍ക്കു പുത്രകളത്രാദികളോടെ പാലായനം ചെയ്യേണ്ടി വന്നു.
യഥാര്‍ത്ഥത്തില്‍ , പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയും മാനഭംഗപ്പെടുത്തിയും , ആണുങ്ങളെ കൂട്ടക്കൊല ചെയ്തുകൊണ്ടും ഒരു സമൂഹത്തെ കശ്മീര്‍ താഴ്വര വിട്ട് തുരത്താനുള്ള പദ്ധതി വളരെ മുന്‍പേ ആരുടെയോ തലയില്‍ രൂപംകൊണ്ടിരുന്നു.അത് വിജയകരമായി നടപ്പിലാക്കിയതാണ് ആ രാത്രി കാശ്മീര്‍ കണ്ടത്.
ചെന്നായ്ക്കും മുയലിനും ഇടയില്‍നിന്ന് നിഷ്പക്ഷ നിലപാടെടുക്കുന്നത് പോലെ, നിയമവാഴ്ചയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഈ കുടിയൊഴിപ്പിക്കലിന്, നിശബ്ദമായി സംസ്ഥാന സര്‍ക്കാരില്‍ തന്നെയുള്ള പലരുടെയും പിന്തുണയുണ്ടായിരുന്നു. തീവ്രവാദികള്‍ക്കും അവരുടെ സഹായികള്‍ക്കും ഗവണ്‍മെന്റിന്റെ നീക്കങ്ങളും അനുബന്ധ വിവരങ്ങളും കൈമാറിയും, ജിഹാദ് പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശമ്പളം വാങ്ങുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരും നിരവധിയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍, പ്രധാനമായും അച്ചടിമാധ്യമങ്ങള്‍ ജിഹാദിന്റെ പ്രചരണ തന്ത്രങ്ങളുടെ ഭാഗമായി വര്‍ത്തിച്ചു. കശ്മീരി ബ്രാഹ്മണരുടെ കഷ്ടപ്പാടുകള്‍ ആലേഖനം ചെയ്യാന്‍ അവരുടെ അച്ചുകളും തൂലികകളും ചലിച്ചില്ല.
കാശ്മീരില്‍ ഹിന്ദു സാന്നിധ്യം ഉണ്ടായാല്‍ പാകിസ്ഥാനിന്റെ താല്‍പര്യങ്ങള്‍ നടക്കില്ലായിരുന്നു. മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് എന്ന ഒരു മുസ്ലീം യാഥാസ്ഥിതിക സംഘടന പാകിസ്ഥാനോട് വളരെ കൂറുള്ളവരായിരുന്നു. പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ സിയ ഉള്‍ ഹഖിന്റെ തലച്ചോറില്‍ രൂപം കൊണ്ട ആശയമായിരുന്നു കശ്മീര്‍ താഴ്വരയുടെ സ്വാതന്ത്ര്യവും ഇസ്ലാമിക മേല്‍ക്കോയ്മയും.1988ല്‍, ഒരു വിമാനാപകടത്തില്‍ അയാള്‍ കൊല്ലപ്പെട്ടുവെങ്കിലും അയാളുടെ ആശയങ്ങളുടെ മുട്ടവിരിഞ്ഞ് പാമ്പിന്‍ കുഞ്ഞുങ്ങള്‍ പുറത്തുവന്നിരുന്നു. അവരാണ് ഈ അജണ്ട നടപ്പിലാക്കിയത്.
പിന്നീട് ഇന്ത്യയിലെ തെരുവുകളില്‍ അഭയാര്‍ഥികളെപ്പോലെ കാശ്മീരി ബ്രാഹ്മണന്മാര്‍ അലഞ്ഞുനടന്നു. മൂന്ന് ദശാബ്ദങ്ങള്‍ കടന്നു പോയി. മാറിമാറിവന്ന ഭരണകൂടങ്ങള്‍, സവര്‍ണ്ണനായിപ്പോയതു കൊണ്ടും ന്യൂനപക്ഷങ്ങളുടെ പ്രീതി ലഭിക്കേണ്ടതിന്റെ അനിവാര്യത കൊണ്ടും കശ്മീരി പണ്ഡിറ്റുകളുടെ നേര്‍ക്ക് കണ്ണടച്ചു. താഴ്വര വിട്ടോടിയിട്ടും കശ്മീരി പണ്ഡിറ്റുമാര്‍ക്ക് രക്ഷയില്ലായിരുന്നു.പൂഞ്ചിലും, രജോറിയിലും വീണ്ടും പണ്ഡിറ്റുകളെ വംശീയ ഉന്മൂലനം നടത്താനുള്ള ശ്രമങ്ങളുണ്ടായി. ന്യൂനപക്ഷ തല്‍പ്പരരായ ഭരണകൂടങ്ങള്‍ ഇവരുടെ നിലവിളികള്‍ കണ്ടില്ലെന്നു നടിച്ചു.
പക്ഷേ, ഇപ്പോള്‍ മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളുടെ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കുംനേര്‍ക്ക് അനുഭാവപൂര്‍ണമായ നിലപാടാണ് എടുത്തിരിക്കുന്നത്.രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അതിന് നാന്ദികുറിച്ച സംഭവമാണ് റോഷന്‍ ലാല്‍ മേവ എന്ന് കശ്മീരി പണ്ഡിറ്റ് തന്റെ മണ്ണില്‍ തിരിച്ചെത്തിയത്. താഴ്വരയില്‍ അക്രമം അഴിച്ചുവിട്ടു കൊണ്ട് പണ്ഡിറ്റുകളെ പലായനത്തിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്ന ഇസ്ലാം ഭീകരവാദികള്‍, 1990 ഒക്ടോബര്‍ 13ന് റോഷന്‍ ലാലിനെ അദ്ദേഹത്തിന്റെ കടയില്‍ കയറി ആക്രമിച്ചിരുന്നു. വയറ്റില്‍ മൂന്നും കാലില്‍ ഒരു വെടിയുണ്ടയുമേറ്റ് പ്രാണനും കയ്യില്‍ പിടിച്ചു ഭയന്നോടിയ റോഷന്‍ ലാല്‍ ഇന്ന് ശക്തമായ ഒരു സര്‍ക്കാരിന്റെ പിന്‍ബലത്തോടെ സ്വന്തം മണ്ണില്‍ തിരിച്ചെത്തിയിരിക്കുന്നു.
തന്റെ പഴയ സുഗന്ധവ്യഞ്ജന വ്യാപാരം റോഷന്‍ലാല്‍ പുനരാരംഭിച്ചു. വിഘടനവാദത്തില്‍ മണ്ണും പെണ്ണും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ഈ സര്‍ക്കാരിന് കഴിയട്ടെ. സര്‍വതും നഷ്ടപ്പെട്ടാലും, സ്വത്വം കൈവിടാത്ത ഒരു വൃദ്ധ തലമുറയുടെ ശാപം ഭാരതാംബയ്ക്ക് മേല്‍ പതിക്കാതിരിക്കട്ടെ..
Discussion about this post