ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍. 2012-ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ വാദം. അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. നേരത്തെ ഈ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് രാവിലെ പത്തരക്ക് പരിഗണിക്കുന്നത്.
ചട്ടം പ്രകാരം ദയാഹര്‍ജി തള്ളി 14 ദിവസം കഴിഞ്ഞു മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂ. അതേസമയം, കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് സിംഗിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഫെബ്രുവരി1 ന് രാവിലെ 6 മണിക്ക് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി ഇറക്കിയിരിക്കുന്ന പുതിയ മരണവാറണ്ട്. രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളി നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ചത് നിര്‍ഭയയുടെ അമ്മ മാതൃകയാക്കണം എന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‍സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ദിരാ ജയ്‍സിംഗിനെ പോലുള്ളവര്‍ കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു അതിന് നിര്‍ഭയയുടെ അമ്മയുടെ മറുപടി.
എന്നാല്‍, നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവി ആരോപിച്ചു. എന്റെ മകളെ ആക്രമിച്ചവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കുകയാണ്. പക്ഷെ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലേ? ഇതുവരെ ഞാന്‍ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. എന്നാല്‍, ഇന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്. 2012-ല്‍ ആരൊക്കെയാണോ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇന്ന് അതേ ആളുകള്‍ എന്റെ മകളുടെ മരണം രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും ആശാദേവി പറഞ്ഞു.
Discussion about this post