ഡൽഹി: ലോകം കൊറോണ വൈറസ് ഭീതിയിലായ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോക്ടർ ഹർഷവർധന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിയെക്കൂടാതെ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഐ സി എം ആറിലെയും എൻ സി ഡി സിയിലെയും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
മതിയായ മുൻകരുതലുകൾ സ്വീകരിച്ചു കഴിഞ്ഞതായും സാഹചര്യം കൃത്യമായി നിരീക്ഷിച്ച് വരുന്നതായും ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കഴിഞ്ഞതായും ഏത് സാഹചര്യങ്ങളും നേരിടാൻ സർക്കാർ സജ്ജമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഡൽഹി, കൊച്ചി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗലൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ കർശനമാക്കാൻ കേന്ദ്രമന്ത്രി നിർദ്ദേശം നൽകി. ഇവിടങ്ങളിലേക്ക് അടിയന്തിരമായി പുറപ്പെടാൻ കേന്ദ്ര ആരോഗ്യ സംഘങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും 11 പേർ നിരീക്ഷണത്തിലാണെന്നും ഡോക്ടർ ഹർഷവർധൻ പറഞ്ഞു. ഇതിൽ നാല് പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു.
വിഷയത്തെ അടിയന്തിര പ്രാധാന്യത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളും കൃത്യമായ ഏകോപനത്തോടെ മുന്നോട്ട് നീങ്ങുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിച്ചു. ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും വരുന്ന യാത്രക്കാരെ എല്ലാ അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും കർശനമായ പരിശോധനകൾക്ക് വിധേയരാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post