ഡൽഹി: ലോകമെമ്പാടും ഭീതി വിതച്ച് കൊറോണ വൈറസ് ബാധ പിടിമുറുക്കുന്നു. വൈറസ് ബാധിച്ചെന്ന സംശയത്തിൽ ഇന്ത്യയിൽ ഏഴുപേർ കൂടി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർദ്ധൻ അറിയിച്ചു. ചൈനയിൽ നിന്ന് തിരിച്ചെത്തിയ ഇവരുടെ സ്രവങ്ങൾ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയിൽ നിന്ന് വന്നവരിൽ കേരളത്തിൽ 7 പേരും മുംബൈയിൽ രണ്ട് പേരും ബംഗളൂരുവിലും ഹൈദരാബാദിലും ഓരോരുത്തരും നിരീക്ഷണത്തിലാണ്. ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിൽ എത്തുന്നവരെ തെർമൽ സ്ക്രീനിംഗ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. ഇന്നലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇന്ത്യയിലെ കൊറോണ മുൻകരുതലും സുരക്ഷയും വിലയിരുത്തിയിരുന്നു. നേപ്പാളിൽ വൈറസ് സ്ഥിരീകരിച്ചതിനാൽ അതിർത്തി വഴി ഇന്ത്യയിലേക്ക് വരുന്നവരെ കർശനമായി പരിശോധിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട്, കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.
കൊറോണ വൈറസിനെതിരെ തിരുവനന്തപുരം ഉൾപ്പടെ 12 വിമാനത്താവളങ്ങളിൽ കൂടി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഹമ്മദാബാദ്, അമൃത്‌സർ, കോയമ്പത്തൂർ, ഗുവാഹത്തി, ഗയ, ബാഗ്‌ദോഗ്ര, ജയ്‌പൂർ, ലക്‌നൗ, ട്രിച്ചി, വാരണാസി, വിശാഖപട്ടണം എന്നിവയാണവ. നേരത്തെ കൊച്ചി ഉൾപ്പെടെ 7 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ കർശനമായി പരിശോധിക്കാനാണ് നിർദ്ദേശം.
സൗദിയിൽ കൊറോണ ബാധിച്ച മലയാളി നഴ്സിന്റെ നില മെച്ചപ്പെട്ടതായി ജിദ്ദ കോൺസുലേറ്റ് വ്യക്തമാക്കി. അസീർ ആശുപത്രിയിലെ 25 മലയാളികളടക്കമുള്ള നൂറോളം ഇന്ത്യൻ നഴ്സുമാർക്ക് കൊറോണയില്ലെന്നും സ്ഥിരീകരിച്ചത് ആശ്വാസകരമാണ്.
അതേസമയം ചൈനയിൽ വൈറസ് ബാധ മൂലമുള്ള മരണം 56 ആയി ഉയർന്നു. വൈറസ് ഫ്രാൻസിലേക്കും ഓസ്ട്രേലിയയിലേക്കും വ്യാപിച്ചത് ആശങ്കയുടെ ആഴം വർദ്ധിപ്പിക്കുന്നു.
Discussion about this post