ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ആസ്സാമിൽ ഉണ്ടായ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ ഉൾഫ- ഐ ഏറ്റെടുത്തു. പ്രഥമദൃഷ്ട്യാ സംഭവം ഉൾഫ-ഐയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആസ്സാം സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഫോടനങ്ങളിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
വ്യത്യസ്ത ഇടങ്ങളിലായി നടന്ന സ്ഫോടനങ്ങളെ ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. പവിത്രമായ ഒരു ദിനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള തീവ്രവാദികളുടെ ശ്രമം ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഭീകരരുടെ ആശയങ്ങളെ ജനം തള്ളിക്കളഞ്ഞതിന്റെ നിരാശയാണ് അവരെ ഇത്തരം കൃത്യങ്ങൾക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കുറ്റവാളികൾക്ക് കർശനമായ ശിക്ഷ സർക്കാർ ഉറപ്പ് വരുത്തുമെന്നും ആസ്സാം മുഖ്യമന്ത്രി വ്യക്തമാക്കി.
റിപ്പബ്ലിക് ദിനാഘോഷങ്ങൾ ബഹിഷ്കരിക്കാനും ഞായറാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കാനും ഉൾഫ- ഐ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സംസ്ഥാനത്ത് വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
Discussion about this post